കണ്ണൂർ: തലശേരിയിലെ സിപിഐഎം പ്രവർത്തകൻ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായ ബിജെപി മണ്ഡലം പ്രസിഡണ്ട് ലിജേഷിനെ ഫോൺ വിളിച്ചത് ബന്ധു എന്ന നിലയിലാണെന്ന് പോലീസുകാരന്റെ മൊഴി. കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെയാണ് അന്വേഷണ സംഘം സിപിഒ സുരേഷിന്റെ മൊഴി എടുത്തത്. കേസിൽ പ്രതിയായ ലിജേഷിന്റെ ഫോൺ പരിശോധിച്ചപ്പോൾ കൊലപാതകത്തിന് തൊട്ടു മുൻപ് സുരേഷിനെ വിളിച്ചതായി കണ്ടെത്തിയിരുന്നു.
തുടർന്നാണ് അന്വേഷണ സംഘം പോലീസുകാരനെ ചോദ്യം ചെയ്‌തത്. അർധരാത്രി വാട്‌സ് ആപ്പിൽ ലിജേഷിന്റെ മിസ്‌ഡ് കാൾ കണ്ട് തിരിച്ചു വിളിച്ചതാണെന്നാണ് സിപിഒ സുരേഷ് പോലീസിന് മൊഴി നൽകിയത്. അതേസമയം, കഴിഞ്ഞ ദിവസം അറസ്‌റ്റിലായവരുടെ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ കൊലയാളികളെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ലിജേഷും ഹരിദാസനൊപ്പം മൽസ്യബന്ധനത്തിന് പോയ സുനേഷും തമ്മിലുള്ള വാട്‌സ് ആപ് ചാറ്റുകളും അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്.
ഇതിന് പിന്നാലെയാണ് പുന്നോൽ സ്വദേശി നിജിൻ ദാസിനെ ഇന്നലെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാൾ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആളാണെന്നാണ് വിവരം. നിലവിൽ കേസുമായി ബന്ധപ്പെട്ട് അഞ്ചുപേരാണ് അറസ്‌റ്റിലായത്. ഇതിനിടെ കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താൻ കണ്ണൂരിൽ ഉന്നത പോലീസ് ഉദ്യോഗസ്‌ഥർ യോഗം ചേർന്നു. മുഖ്യപ്രതികളെ കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചെന്നും, പ്രതിയാക്കളെ ഉടൻ പിടികൂടുമെന്നും ഐജി അശോക് യാദവ് യോഗത്തിൽ അറിയിച്ചു.
Most Read: ബെവ്കോകളിൽ ഉദ്യോഗസ്‌ഥരെ കുറയ്‌ക്കണമെന്ന് സർക്കാർ; തിരുത്തണമെന്ന് ആവശ്യപ്പെട്ട് കത്ത്