തിരുവനന്തപുരം: സംസ്‌ഥാനത്ത് പുതുതായി ആരംഭിക്കുന്ന ബെവ്കോ വെയർ ഹൗസിലും ഡിസ്‌ലറികളിലും എക്‌സൈസ് ഉദ്യോഗസ്‌ഥരെ കുറയ്‌ക്കണമെന്ന് സർക്കാർ ഉത്തരവ്. എന്നാൽ, ഉത്തരവ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് കമ്മീഷണർ സർക്കാരിന് കത്ത് നൽകി. മദ്യനീക്കം നിരീക്ഷിക്കാൻ ഒരു ഉദ്യോഗസ്‌ഥൻ മതിയെന്നാണ് സർക്കാരിന്റെ ഉത്തരവ്. അതേസമയം, ഉത്തരവ് നിയമവിരുദ്ധമെന്നാണ് കമ്മീഷണർ ആനന്ദകൃഷ്‌ണൻ സർക്കാറിനെ അറിയിച്ചത്.
ബെവ്കോ വെയർ ഹൗസുകളിൽ ഒരു സിഐ, ഒരു പ്രിവന്റീവ് ഓഫിസർ, രണ്ട് സിവിൽ എക്‌സൈസ് ഓഫിസർമാരാണ് നിലവിലുള്ളത്. ഇപ്പോഴുള്ള 23 ബെവ്കോ ഗോഡൗണുകളിലും എത്തുന്ന മദ്യത്തിന്റെ സാമ്പിൾ പരിശോധന, ഔട്ട്ലെറ്റുകളിലേക്കും ബാറുകളിലേക്കും കൊണ്ടുപോകുന്ന മദ്യത്തിന്റെ അളവിന്റെ പരിശോധന എന്നിവയെല്ലാം എക്‌സൈസ് ഉദ്യോഗസ്‌ഥർ നടത്തണമെന്നാണ് ചട്ടം. ഡിസ്‌ലറികളിലും സമാനമായി എക്‌സൈസിന്റെ നിയന്ത്രണം ഉണ്ട്.
എന്നാൽ, സംസ്‌ഥാനത്ത് പുതുതായി ആരംഭിക്കുന്ന 17 ബെവ്കോ ഗോഡൗണുകളിൽ ഒരു എക്‌സൈസ് ഉദ്യോഗസ്‌ഥൻ മാത്രം മതിയെന്നാണ് സർക്കാർ ഉത്തരവ്. ഉദ്യോഗസ്‌ഥർക്ക് പകരം സിസിടിവി വെച്ചുള്ള പരിശോധന മതിയെന്നാണ് നികുതി സെക്രട്ടറിയുടെ ഉത്തരവ്. ബെവ്കോ എംഡിയുടെ ശുപാർശ പ്രകാരമാണ് സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ, ഉത്തരവ് നിയമവിരുദ്ധമെന്നാണ് കമ്മീഷണർ സർക്കാരിനെ അറിയിച്ചത്.
വ്യാജ മദ്യം തടയുന്നതിനും, മദ്യവിൽപനയിൽ ക്രമക്കേടുകൾ ഉണ്ടാകാതിരിക്കാനുമാണ് അബ്‌കാരി ചട്ടപ്രകാരം ഉദ്യോഗസ്‌ഥരുടെ സാന്നിധ്യമുള്ളത്. ഇത് മാറ്റി ഒരു ഉത്തരവ് ഇറക്കണമെങ്കിൽ നിയമം മാറ്റിയെഴുതണം. എക്‌സൈസ് വകുപ്പുമായി ആലോചിക്കാതെയുള്ള ഉത്തരവിൽ അതൃപ്‌തിയും കമ്മീഷണർ അറിയിച്ചു. ഒരു ഉദ്യോഗസ്‌ഥനെ കൊണ്ട് മാത്രം ഗോഡൗണിലെയും ഡിസ്‌ലറികളിലെയും ജോലികൾ മുഴുവൻ ചെയ്‌ത് തീർക്കാനാവില്ലെന്നും കമ്മീഷണർ കത്തിലൂടെ സർക്കാരിനെ അറിയിച്ചു. അതേസമയം, കൂടുതൽ വെയർ ഹൗസുകൾ ആരംഭിക്കുമ്പോൾ കൂടുതൽ തസ്‌തികകൾ തുടങ്ങണമെന്നാണ് കമ്മീഷണറുടെ നിർദ്ദേശം.
Most Read: നവാബ് മാലിക് മാർച്ച് മൂന്ന് വരെ ഇഡി കസ്‌റ്റഡിയിൽ; രാജി ആവശ്യം ഉദ്ദവ് സർക്കാർ തള്ളി