മുംബൈ: കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്‌റ്റിൽ ആയ മഹാരാഷ്‌ട്ര ക്യാബിനറ്റ് മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിനെ മാർച്ച് മൂന്ന് വരെ ഇഡിയുടെ കസ്‌റ്റഡിയിൽ വിട്ടു. പ്രത്യേക പിഎംഎൽഎ കോടതിയാണ് മാലിക്കിനെ ഇഡിയുടെ കസ്‌റ്റഡിയിൽ വിട്ടത്.
അതേസമയം, നവാബ് മാലിക്കിന്റെ രാജി ആവശ്യം ഉദ്ദവ് താക്കറെ സർക്കാർ തള്ളി. മാലിക്കിന്റെ രാജി മഹാ വികാസ് അഘാഡി (എംവിഎ) സർക്കാർ സ്വീകരിക്കില്ലെന്ന് മഹാരാഷ്‌ട്ര മന്ത്രിയും എൻസിപി നേതാവുമായ ഛഗൻ ഭുജ്ബൽ പറഞ്ഞു. മുഖ്യമന്ത്രി (ഉദ്ദവ് താക്കറെ)യുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം മൂന്ന് കക്ഷികളും ഇത് അംഗീകരിച്ചതായി ഭുജ്ബൽ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട് ചെയ്‌തു.
തെറ്റായ രീതിയിലാണ് മാലിക്കിനെ അറസ്‌റ്റ് ചെയ്‌തത്. പ്രതിപക്ഷത്തെ കടന്നാക്രമിച്ചതിന് ശിക്ഷിക്കപ്പെടുകയാണ്. നീതിക്കുവേണ്ടി പോരാടും. നമ്മുടെ സർക്കാരിന്റെ തകർച്ചക്കായി അവർ (കേന്ദ്രം) നമ്മുടെ മന്ത്രിമാരിൽ സമ്മർദ്ദം ചെലുത്തുകയാണ്,”- അദ്ദേഹം കൂട്ടിച്ചേർത്തു. ഇഡിക്കും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനും എതിരെ സംസ്‌ഥാന മന്ത്രിമാർ വ്യാഴാഴ്‌ച മുംബൈയിലെ മഹാത്‌മാ ഗാന്ധി സ്‌മാർക്കിൽ പ്രതിഷേധ പ്രകടനം നടത്തും.
കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട ഭൂമി ഇടപാട് കേസിൽ ഇഡി നേരത്തെ നവാബ് മാലിക്കിനെ ചോദ്യം ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിനും ബിജെപിക്കും എതിരെ നിരന്തരം വിമർശനം ഉന്നയിച്ച മഹാരാഷ്‌ട്ര ക്യാബിനറ്റ് മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിനെ അറസ്‌റ്റ് ചെയ്‌തത്.
ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുമായി ബന്ധപ്പെട്ട്, കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നവാബ് മാലിക്കിനെ വീട്ടിൽ വച്ചും ഇഡി ഓഫിസിൽ വച്ചും ചോദ്യം ചെയ്‌തത്. എന്നാൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചതിന്, കേന്ദ്രം ഇഡിയെ ഉപയോഗിച്ച് നവാബ് മാലിക്കിനെ വേട്ടയാടുകയാണ് എന്നാണ് ശിവസേനയുടെ ആരോപണം.
Most Read: കൊച്ചി മെട്രോ പാളത്തിലെ ചെരിവ്; സർവീസിന് നിയന്ത്രണം ഏർപ്പെടുത്തി