ന്യൂഡെൽഹി: ഹരിദ്വാറിലെ മുസ്‌ലിം വിദ്വേഷ പ്രസംഗ കേസിൽ ഉത്തരാഖണ്ഡ് സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്‌റ്റിസ് എൻവി രമണ, ജസ്‌റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. പത്ത് ദിവസത്തിനകം മറുപടി നൽകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്.
മുൻ ഹൈക്കോടതി ജസ്‌റ്റിസ് അഞ്‌ജന പ്രകാശും, മാദ്ധ്യമ പ്രവർത്തകനായ കുർബാൻ അലിയും സമർപ്പിച്ച ഹരജിയിൽ മുസ്‍ലിം സമുദായത്തിന് എതിരായ വിദ്വേഷ പ്രസംഗങ്ങങ്ങളിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ സ്വതന്ത്രവും വിശ്വസനീയവും നീതിയുക്‌തവുമായ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയെ ഹിന്ദു രാഷ്‍ട്രമാക്കാൻ മുസ്‌ലിങ്ങള്‍ക്കെതിരെ പോരാടുകയും കൊല്ലുകയും ചെയ്യുമെന്ന് പ്രതിജ്‌ഞ ചെയ്യണമെന്ന് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ ആഹ്വാനം നടത്തിയതിനെ തുടർന്നാണ് കോടതി സർക്കാരിന് നോട്ടീസ് അയച്ചത്. ഡിസംബര്‍ 17 മുതല്‍ 20വരെ ഹരിദ്വാറില്‍ നടന്ന ധർമ സൻസദ് പരിപാടിയിലായിരുന്നു ആഹ്വാനം.
പരസ്യമായ കലാപാഹ്വാനം നടത്തിയിട്ടും നാല് ദിവസത്തിന് ശേഷമാണ് പോലീസ് നടപടി എടുക്കാന്‍ തന്നെ തയ്യാറായത്. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തെങ്കിലും നിസാരമായ വകുപ്പുകളാണ് പ്രതികൾക്ക് എതിരെ ചുമത്തിയതെന്നാണ് വിവരം.
പരിപാടിയില്‍ വാളുകളും ത്രിശൂലങ്ങളും ഉപയോഗിച്ചിട്ടുണ്ട് എങ്കിലും എന്നാല്‍ അത് പരമ്പരാഗതമായ കാര്യങ്ങളാണെന്നും ഹിന്ദുത്വ പ്രവര്‍ത്തകര്‍ ആയുധങ്ങളൊന്നും വാങ്ങിയില്ലെന്നും ഒരു ആയുധ ഫാക്‌ടറിയും കണ്ടെത്തിയില്ലെന്നുമാണ് പോലീസ് പറയുന്നത്.
Read also: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന് കോവിഡ്