ന്യൂഡെൽഹി : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സമ്പൂർണ ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടി ഹരിയാന. കൂടാതെ വരും ദിവസങ്ങളിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി അനിൽ വിജ് വ്യക്‌തമാക്കി. ഹരിയാനയിൽ കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നാളെ അവസാനിക്കാനിരുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി.
സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന് ശേഷം പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയം തന്നെ ആശുപത്രികളിൽ മെഡിക്കൽ ഓക്‌സിജന്റെ ആവശ്യകത വർധിച്ചതായും, നിലവിലെ സ്‌ഥിതിഗതികൾ പരിഹരിക്കാൻ സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതിദിന കോവിഡ് വ്യാപനം ഉയർന്ന സാഹചര്യത്തിൽ മെയ് മൂന്നാം തീയതിയാണ് സംസ്‌ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. മെയ് 10ആം തീയതി വരെ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗൺ തുടർന്ന് 17ആം തീയതി വരെയും, ഇപ്പോൾ 24ആം തീയതി വരെയും നീട്ടുകയായിരുന്നു. കഴിഞ്ഞ ദിവസം ഹരിയാനയിൽ 9,676 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. നിലവിൽ 95,946 കോവിഡ് ബാധിതരാണ് സംസ്‌ഥാനത്ത് ചികിൽസയിൽ കഴിയുന്നത്.
Read also : കൊറോണയോടൊപ്പം മറ്റ് പകർച്ചവ്യാധി ‘വില്ലൻമാരെയും’ തടയാം; നിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രി