ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ്. ഇന്നലെ രാത്രിയില്‍ ഈരാറ്റുപേട്ടയില്‍ നിന്ന് കസ്‌റ്റഡിയിൽ എടുത്തത് കുട്ടിയെ തോളിലേറ്റിയ ആളെയാണ്. ഇയാള്‍ കുട്ടിയുടെ ബന്ധുവല്ലെന്നും പോലീസ് പറഞ്ഞു.
കുട്ടിയുടെ മാതാപിതാക്കളെയും കേസില്‍ പ്രതി ചേര്‍ക്കുമെന്നും ആലപ്പുഴ എസ്‌പി വ്യക്‌തമാക്കി. മുദ്രാവാക്യം വിളിച്ച ‘സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കേസെടുത്തത്. ഗൂഢാലോചനയടക്കം അന്വേഷിക്കും. കൂടുതല്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെയും കേസെടുക്കും. മുദ്രാവാക്യം വിളിച്ച സമയം, സ്‌ഥലം സംബന്ധിച്ച കാര്യങ്ങളിലും വിശദമായ അന്വേഷണം നടത്തും; ആലപ്പുഴ എസ്‌പി വിശദീകരിച്ചു.
പോപ്പുലർ ഫ്രണ്ട് പ്രസിഡണ്ട് നവാസ് വണ്ടാനം, സെക്രട്ടറി മുജീബ് എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. കുട്ടിയെ ചുമലിൽ ഇരുത്തിയ വ്യക്‌തിക്കെതിരെയും എഫ്‌ഐആറുണ്ട്. ഇയാളെയാണ് ഇന്നലെ കസ്‌റ്റഡിയിൽ എടുത്തത്.
സംഘാടകർക്കെതിരെയും, കുട്ടിയെ കൊണ്ടുവന്നവർക്ക് എതിരെയും ഇന്നലെ 153 എ പ്രകാരം കേസ് എടുത്തിരുന്നു. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന് പുറമെ നടത്തിയ പ്രാഥമിക അന്വേഷണത്തിലും മതസ്‌പർദ്ധ വളർത്തുന്ന വാക്കുകൾ റാലിയിൽ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.
ഈ പശ്‌ചാത്തലത്തിലാണ് 153 (എ) വകുപ്പ് പ്രകാരം കേസ് എടുക്കാൻ തയ്യാറായത്. കേസ് എടുക്കണം എന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ നേതൃത്വം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. അതേസമയം, സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ല വിളിച്ചത് എന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ വിശദീകരണം.
Most Read: ഹോട്ടൽ ബില്ലിൽ സർവീസ് ചാർജ് ഈടാക്കിയാൽ പരാതിപ്പെടാം; കേന്ദ്ര സർക്കാർ