കണ്ണൂർ: തലശ്ശേരിയില്‍ മതവിദ്വേഷ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയ സംഭവത്തില്‍ ഒരു ബിജെപി പ്രവർത്തകൻ കൂടി അറസ്‌റ്റിൽ. ശിവപുരം വെമ്പടിത്തട്ട് മാത്രാവിൽ ശ്രുതിനാണ് (28) അറസ്‌റ്റിലായത്. ഇതോടെ സംഭവത്തിൽ അറസ്‌റ്റിലായവരുടെ എണ്ണം അഞ്ചായി. ധര്‍മടം പഞ്ചായത്തിലെ പാലയാട് വാഴയില്‍ ഹൗസില്‍ ഷിജില്‍ (30), കണ്ണവം കൊട്ടന്നേല്‍ ഹൗസില്‍ ആര്‍ രഗിത്ത് (26), കണ്ണവം കരിച്ചാല്‍ ഹൗസില്‍ വിവി ശരത് (25), മാലൂര്‍ ശിവപുരം ശ്രീജാലയത്തില്‍ ശ്രീരാഗ് (26) എന്നിവരെയാണ് തലശ്ശേരി പോലീസ് നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നത്.
ഇവർ ഇപ്പോൾ റിമാൻഡിലാണ്. ഡിസംബര്‍ ഒന്നിനാണ് തലശ്ശേരിയില്‍ ജയകൃഷ്‌ണൻ മാസ്‌റ്റർ അനുസ്‌മരണ പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച റാലിക്കിടെ ബിജെപി പ്രവര്‍ത്തകര്‍ വിദ്വേഷ മുദ്രവാക്യങ്ങൾ ഉയര്‍ത്തിയത്. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റിയായിരുന്നു റാലി സംഘടിപ്പിച്ചത്. ‘അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല, ബാങ്ക് വിളിയും കേള്‍ക്കില്ല’ എന്നായിരുന്നു വിവാദമായ മതവിദ്വേഷം ജനിപ്പിക്കുന്ന മുദ്രാവാക്യം.
ബിജെപി സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ രഞ്‌ജിത്ത്, കെപി സദാനന്ദന്‍, സംസ്‌ഥാന വക്‌താവ് സന്ദീപ് വചസ്‌പതി തുടങ്ങിയ നേതാക്കളായിരുന്ന വിദ്വേഷമുദ്രാവാക്യം ഉയര്‍ന്നപ്പോള്‍ റാലിയുടെ മുന്‍നിരയില്‍ ഉണ്ടായിരുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പ്രകടനത്തിന് മറുപടിയായി എസ്‌ഡിപിഐ, യൂത്ത് ലീഗ്, സിപിഎം സംഘടനകള്‍ തലശ്ശേരി ടൗണില്‍ മുദ്രാവാക്യം വിളിയുമായി പ്രകടനം നടത്തി. എസ്‌ഡിപിഐ പ്രകടനത്തിനിടെ വര്‍ഗീയ മുദ്രാവാക്യം വിളിയുമായി പ്രകടനം നടത്തി.
എസ്‌ഡിപിഐ പ്രകടനത്തിനിടെ വര്‍ഗീയ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച്, ബിജെപി പ്രവര്‍ത്തകര്‍ വീണ്ടും പ്രകടനം നടത്തും എന്ന് പ്രഖ്യാപിച്ചു. ഇതോടെ തലശ്ശേരി പോലീസ് സ്‌റ്റേഷൻ പരിധിയില്‍ കണ്ണൂര്‍ ജില്ലാ കളക്‌ടർ നിരോധനാജ്‌ഞ പ്രഖ്യാപിക്കുകയായിരുന്നു. നിരോധനാജ്‌ഞ ലംഘിച്ച് കഴിഞ്ഞ വെള്ളിയാഴ്‌ച തലശ്ശേരിയില്‍ പ്രകടനം നടത്തിയ അഞ്ച് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 25 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.
Most Read: മുല്ലപ്പെരിയാറിലെ ജലനിരപ്പ് വീണ്ടും 142 അടിയായി ഉയർന്നു