ലക്‌നൗ: ഹത്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത് തങ്ങളുടെ അനുവാദമില്ലാതെയാണെന്ന് കുടുംബം കോടതിയെ അറിയിച്ചു. സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ തങ്ങളെ അനുവദിച്ചില്ല. ജില്ലാ മജിസ്‌ട്രേറ്റ് സമ്മര്‍ദ്ദം ചെലുത്തി. കേസ് നടത്തിപ്പ് ഉത്തര്‍പ്രദേശിന് പുറത്തേക്ക് മാറ്റണമെന്നും കുടുംബം അലഹബാദ് കോടതിയില്‍ അറിയിച്ചു.
Read also: ഹത്രസ് കേസിൽ വീട്ടുകാരെ നുണ പരിശോധനക്ക് വിധേയരാക്കണം; പ്രതികളുടെ അഭിഭാഷകര്‍
സിബിഐ അന്വേഷിക്കുന്ന കേസിലെ വിവരങ്ങള്‍ രഹസ്യമാക്കണമെന്നും കുടുംബം കോടതിയില്‍ ആവശ്യപ്പെട്ടു. യു.പി. പോലീസില്‍ വിശ്വാസമില്ല. ആദ്യഘട്ടത്തില്‍ എഫ്.ഐ.ആര്‍ രജിസ്‌റ്റർ ചെയ്യാന്‍ പോലും പോലീസ് കൂട്ടാക്കിയില്ല, കുടുംബം കോടതിയില്‍ പറഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ രക്ഷിതാക്കളും സഹോദരങ്ങളുമാണ് കോടതിയില്‍ എത്തി മൊഴി നല്‍കിയത്. അഡ്വ. സീമ കുശ്വാഹയാണ് കുടുംബത്തിന് വേണ്ടി കോടതിയില്‍ ഹാജരായത്.
കേസ് നവംബര്‍ 2ന് വീണ്ടും പരിഗണിക്കും. കേസ് ഉത്തര്‍പ്രദേശ് പൊലീസ് കൈകാര്യം ചെയ്‌ത രീതിയില്‍ കോടതി അതൃപ്‌തി രേഖപ്പെടുത്തി. കനത്ത സുരക്ഷയിലാണ് കുടുംബത്തെ അലഹബാദ് കോടതിയില്‍ എത്തിച്ചത്.
Related news: ഹത്രസ് യാത്ര തടഞ്ഞത് യോഗി സര്‍ക്കാര്‍; ആരോപണവുമായി ഇടത് എംപിമാര്‍