തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിന് വേണ്ട എല്ലാ സജ്‌ജീകരണങ്ങളും പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി കെകെ ശൈലജ. കോവിഡ് വ്യാപനത്തെ ചെറുക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട ആയുധമാണ് പുറത്തെടുക്കുന്നതെന്നും, വാക്‌സിനേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി. വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ല. വാക്‌സിന്‍ സ്വീകരിച്ച ശേഷം ഉണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങള്‍ പേടിക്കേണ്ടതല്ലെന്നും മന്ത്രി പറഞ്ഞു.
സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നതോടെ കൂടുതല്‍ ആളുകളെ സുരക്ഷിതരാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ്. ആദ്യഡോസ് സ്വീകരിച്ച ശേഷം സുരക്ഷിതരായി എന്ന് കരുതരുതെന്നും, രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നത് വരെ ഇപ്പോള്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും തുടരണമെന്നും മന്ത്രി അറിയിച്ചു.
ശനിയാഴ്‌ച മുതലാണ് സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നത്. ഇതിനോടകം തന്നെ സംസ്‌ഥാനത്തെ മൂന്ന് റീജിയണല്‍ സ്‌റ്റോറുകളില്‍ എത്തിച്ച വാക്‌സിന്‍ ഇന്ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും എത്തിക്കും. ഏറ്റവും കൂടുതല്‍ ഡോസ് വാക്‌സിന്‍ വിതരണം ചെയ്യുന്നത് എറണാകുളം ജില്ലയിലാണ്. ഇവിടെ 73,000 ഡോസ് കോവിഡ് വാക്‌സിനാണ് എത്തിക്കുന്നത്. എന്നാല്‍ ഏറ്റവും കുറവ് വാക്‌സിന്‍ എത്തിക്കുന്നത് കാസര്‍ഗോഡ് ജില്ലയിലാണ്. 6,860 ഡോസ് വാക്‌സിനാണ് കാസർഗോഡ് ജില്ലയിൽ എത്തിക്കുന്നത്.
ശനിയാഴ്‌ച മുതല്‍ ആരംഭിക്കുന്ന വാക്‌സിനേഷനില്‍ സംസ്‌ഥാനത്ത് 133 കേന്ദ്രങ്ങളില്‍ വച്ചാണ് കുത്തിവെപ്പ് നല്‍കുക. തുടര്‍ന്ന് വാക്‌സിന്‍ കൂടുതല്‍ കിട്ടുന്ന മുറക്ക് ഓരോ ജില്ലകളിലും വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകും. കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച ശേഷം 28 ദിവസങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടത്. രണ്ടാമത്തെ ഡോസ് വിതരണം ചെയ്യുന്നതിനായി ഫെബ്രുവരി ആദ്യ ആഴ്‌ചയില്‍ തന്നെ കേരളത്തിലേക്ക് ആവശ്യമായ വാക്‌സിന്‍ എത്തിക്കും.
Read also : എം ശിവശങ്കറിന് ഐഎഎസ് കൊടുത്തത് ഇകെ നായനാര്‍ മന്ത്രിസഭ; പ്രതിപക്ഷ നേതാവ്