തിരുവനന്തപുരം: ആയുർവേദ ഡോക്‌ടർമാർക്ക് വിവിധ ശസ്‌ത്രക്രിയ ചെയ്യാൻ അനുമതി നൽകിയ സർക്കാർ ഉത്തരവിൽ പ്രതിഷേധിച്ച് ഡോക്‌ടർമാർ നടത്തുന്ന സമരത്തിൽ എതിർപ്പുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. ഡോക്‌ടർമാരുടെ സമരത്തിൽ സർക്കാരിന് യോജിപ്പില്ലെന്നും മന്ത്രി വ്യക്‌തമാക്കി.
പണിമുടക്ക് മൂലം പാവപ്പെട്ട രോഗികളാണ് ദുരിതം അനുഭവിക്കുന്നത്. ആയുർവേദ ഡോക്‌ടർമാർ ശസ്‌ത്രക്രിയ നടത്തുന്നതിൽ തെറ്റില്ല. അതേസമയം, ബ്രിഡ്‌ജ് കോഴ്‌സിലൂടെ ഡോക്‌ടർമാർ ബിരുദം സമ്പാദിക്കുന്നതിൽ തെറ്റില്ലെന്നും മന്ത്രി പറഞ്ഞു.
Also Read: തിരഞ്ഞെടുപ്പിന് ശേഷം സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ഉയരും; ആരോഗ്യമന്ത്രി
ആയുർവേദ ഡോക്‌ടർമാർക്ക് ശസ്‌ത്രക്രിയ നൽകാൻ അനുമതി നൽകിയതിനെതിരെ ഐഎംഎയുടെ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) നേതൃത്വത്തിലാണ് സമരം നടത്തുന്നത്. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഒപി ഡോക്‌ടർമാർ ബഹിഷ്‌കരിച്ചിരുന്നു. കോവിഡ് അത്യാഹിത വിഭാഗങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കി.
രാജ്യവ്യാപകമായി അലോപ്പതി ഡോക്‌ടർമാർ നടത്തുന്ന സമരം രോഗികളെ ദുരിതത്തിലാക്കുകയാണ്. അവശരായ രോഗികൾ പോലും ചികിൽസ കിട്ടാതെ മടങ്ങിപ്പോകേണ്ട സാഹചര്യമാണ് മിക്ക ആശുപത്രികളിലും. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക് നടക്കുന്നത്.