കോഴിക്കോട് : ജില്ലയിൽ കോർപറേഷൻ പരിധിയിൽ കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ഹെൽത്ത് സ്‌ക്വാഡ് പ്രവർത്തനം ശക്‌തമാക്കാൻ തീരുമാനിച്ചു. മിഠായിത്തെരുവ്, ബീച്ച് എന്നിവിടങ്ങളിലാണ് പ്രധാനമായും പ്രവർത്തനം ശക്‌തമാക്കുന്നത്. കോവിഡ് വ്യാപനം തടയുന്നതിനായി കോർപറേഷനിൽ ചേർന്ന സർവകക്ഷി യോഗത്തിലും വ്യാപാര സംഘടനകളുടെ യോഗത്തിലും നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനമെടുത്തതിന് പിന്നാലെയാണ് ഹെൽത്ത് സ്‌ക്വാഡ് പ്രവർത്തനം ശക്‌തമാക്കുന്നത്.
കോവിഡ് വ്യാപനത്തിന്റെ തുടക്ക സമയത്ത് പൊതു സ്‌ഥലങ്ങളിൽ കൈകൾ കഴുകുന്നതിന് വേണ്ടി പ്രത്യേക ഇടങ്ങൾ സജ്‌ജമാക്കിയത് വീണ്ടും തുടരും. കൂടാതെ ആളുകൾ കൂട്ടം കൂടുന്ന സാഹചര്യങ്ങളും മറ്റും ഒഴിവാക്കുന്നതിനായി വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ സെക്‌ടറൽ മജിസ്ട്രേട്ടുമാർ നേരിട്ടെത്തി നിർദേശങ്ങൾ നൽകും. കൂടാതെ വ്യാപാര സ്‌ഥാപനങ്ങളിൽ പൊതുജനങ്ങളുമായി നേരിട്ട് സമ്പർക്കം ഉണ്ടാകുന്ന ആളുകൾ 15 ദിവസം കൂടുമ്പോൾ കോവിഡ് ടെസ്‌റ്റ് നടത്തണമെന്നും യോഗത്തിൽ നിർദേശിച്ചു.
ഡെപ്യൂട്ടി മേയർ സിപി മുസാഫർ അഹമ്മദാണ് യോഗത്തിന് അധ്യക്ഷത വഹിച്ചത്. കൂടാതെ സ്‌ഥിരം സമിതി അധ്യക്ഷ എസ് ജയശ്രീ, കോർപറേഷൻ സെക്രട്ടറി കെയു ബിനി, ഹെൽത്ത് ഓഫീസർ ഡോക്‌ടർ ആർഎസ് ഗോപകുമാർ, രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാര സംഘടനാ പ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Read also : ഭാരതപ്പുഴയിൽ തടയണ നിർമ്മാണം; ഇന്ന് പൂർത്തിയാകും