ലഖ്‌നൗ: ഇനി ബാക്കിയുള്ളത് ഒരുപിടി ചാരം മാത്രം. അവസാനമായി ഒരു നോക്ക് കാണാന്‍ പോലും അവസരം നിഷേധിച്ച് പോലീസ് സംസ്‌കരിച്ച ഹത്രസിലെ പെണ്‍കുട്ടിയുടെ ചിതയില്‍ നിന്നും അസ്‌ഥി ശേഖരിച്ച് കുടുംബം. ആചാര പ്രകാരമുള്ള ചടങ്ങുകള്‍ക്ക് വേണ്ടിയാണ് അസ്‌ഥി ശേഖരിച്ചത്. തങ്ങളുടെ മകള്‍ ജീവിച്ചിരുന്നു എന്നതിന് ഒരു പിടി എല്ലിന്‍ കഷ്‌ണങ്ങൾ മാത്രമാണ് കുടുംബത്തിന് ബാക്കിയായത്.
മകളെ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു എന്നും ആചാരപ്രകാരം സംസ്‌കരിക്കാനുള്ള അവസരം പോലും നിഷേധിച്ചെന്നും പെണ്‍കുട്ടിയുടെ പിതാവ് മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കിയിരുന്നു. തങ്ങള്‍ക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും കുടുംബം പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബത്തിനോട് കാണിച്ച നീതി നിഷേധത്തിനെതിരെ രാജ്യമെമ്പാടും ശക്‌തമായ പ്രതിഷേധമാണ് ഉയര്‍ന്നു വന്നത്.
കൊല്ലപ്പെട്ട പെണ്‍കുട്ടിയോടും കുടുംബത്തോടും പരസ്യമായ അവഗണനയാണ് യോഗി സര്‍ക്കാര്‍ പ്രകടിപ്പിച്ചത്. പെണ്‍കുട്ടിയുടെ മരണശേഷം കുടുംബത്തിന് സഞ്ചാര സ്വാതന്ത്യമോ മാദ്ധ്യമങ്ങളോട് സംസാരിക്കാനുള്ള അവസരമോ നല്‍കിയിരുന്നില്ല. കുടുംബത്തെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട രാഷ്‌ട്രീയ നേതാക്കളെ അടക്കം തടഞ്ഞിരുന്നു
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവരെ പോലീസ് കയ്യേറ്റം ചെയ്‌തു. ശക്തമായ പ്രതിഷേധത്തിന്റെ ഫലമായാണ് യോഗി സര്‍ക്കാര്‍ വിലക്ക് മാറ്റാന്‍ തയ്യാറായത്. മകളുടെ മരണത്തിന്റെ കാരണക്കാരെ ശിക്ഷിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല.
എന്തിനുവേണ്ടിയാണ് അര്‍ധരാത്രി ബലം പ്രയോഗിച്ച് സംസ്‌കാരം നടത്തിയത് എന്ന ചോദ്യം ശക്‌തമാവുകയാണ്. ഒരു പെണ്‍കുട്ടിക്ക് ജീവിക്കാനുള്ള അവകാശം സംരക്ഷിക്കേണ്ട സര്‍ക്കാര്‍ അവളുടെ മൃതദേഹത്തിനോട് പോലും നീതി പുലര്‍ത്തിയില്ല എന്നത് വ്യക്‌തമാണ്.
Read also: ബിജെപി നേതാവിന്റെ വാക്കുകളില്‍ ആര്‍എസ്എസിന്റെ പുരുഷാധിപത്യം; രാഹുല്‍ ഗാന്ധി