കണ്ണൂർ: പൈനാവ് ഗവ. എഞ്ചിനിയറിങ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ കണ്ണൂരിൽ പോലീസ് ജാഗ്രത കർശനമാക്കി. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വാഹനത്തിന് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. 11.30ന് ഡിസിസി ഓഫിസിൽ നടക്കുന്ന കൺവെൻഷൻ ഉൽഘാടനം ചെയ്യാൻ കെ സുധാകരൻ എത്തും.
കണ്ണൂർ ഡിസിസി ഓഫിസിന് സമീപം ഒരു ബസ് പോലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്. സിപിഎം ശക്‌തികേന്ദ്രങ്ങളിലെ കോൺഗ്രസ് ഓഫിസുകൾക്കും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം മലപ്പുറത്ത് സുധാകരൻ പങ്കെടുത്ത കോൺഗ്രസ് മേഖലാ കൺവെൻഷനിലേക്ക് എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചെത്തിയതോടെ സംഘർഷാവസ്‌ഥ ഉണ്ടായിരുന്നു.
സുധാകരനെതിരെ മുദ്രാവാക്യം ഉയർന്നതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും സംഘടിച്ചെത്തി തിരികെ മുദ്രാവാക്യം വിളിച്ചു. രണ്ട് വിഭാഗവും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതോടെ സംഘർഷാവസ്‌ഥ കൂടി. ഇതോടെ പോലീസ് ഇടപെട്ട് ഇരുവിഭാഗം പ്രവർത്തകരെയും മാറ്റുകയായിരുന്നു. അതേസമയം, കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ ധീരജിന്റെ മൃതദേഹം ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ നാട്ടിലെത്തിക്കും.
Most Read: ആനുകൂല്യങ്ങൾ കൂടുതൽ ലഭിക്കുന്നത് ടിപി വധക്കേസ് പ്രതികൾക്ക്; കെകെ രമ