തിരുവനന്തപുരം : സംസ്‌ഥാനത്ത് ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനം ചൊവ്വാഴ്‌ച വരെ തുടരാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത 2 ദിവസം കൂടി ശക്‌തമായ കാറ്റും മഴയും തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം വ്യക്‌തമാക്കി. അതിതീവ്രമോ അതിശക്‌തമോ ആയ മഴക്കും, ശക്‌തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കിയത്. ഇതേ തുടർന്ന് 11 ജില്ലകളിൽ നാളെ യെല്ലോ അലർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പാലക്കാട്, വയനാട് എന്നിവ ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
ഈ സാഹചര്യത്തിൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരളതീരത്ത് നിന്നും കടലിൽ പോകുന്നതിന് അധികൃതർ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനം നിലനിൽക്കുന്നതിനാൽ ബുധനാഴ്‌ച വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റ് വീശാനും കനത്ത മഴ പെയ്യാനും സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നിലവിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടേ വടക്ക് പടിഞ്ഞാറൻ ദിശയിൽ നീങ്ങി തിങ്കളാഴ്‌ച വൈകുന്നേരത്തോടെ ഗുജറാത്ത് തീരത്തെത്തുമെന്നും, ചൊവ്വാഴ്‌ച രാവിലെയോടെ ഗുജറാത്തിലെ പോർബന്ദർ, മഹുവ തീരങ്ങൾക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നുമാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം സൂചിപ്പിക്കുന്നത്. ഇതേ തുടർന്ന് ഗുജറാത്ത്, ദിയു തീരങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read also : കട്ടപ്പനയിൽ കാറിന് മുകളില്‍ വന്‍മരം വീണു; ഒരു മരണം