ചെന്നൈ: തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. ശക്‌തമായ മഴയുടെ പശ്‌ചാത്തലത്തിൽ ചെന്നൈ ഉൾപ്പടെ 10 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്‌ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം സംസ്‌ഥാനത്ത് നാളെ രാവിലെ വരെ കനത്ത മഴ തുടരും. കൂടാതെ പുതുച്ചേരി, കാരക്കാൽ മേഖലകളിലും മഴ ശക്‌തമാകാൻ സാധ്യതയുണ്ട്.
ചൂളൈമേട്, അമിഞ്ചിക്കര, അണ്ണാ നഗര്‍, മൈലാപൂര്‍, മന്ദവേലി, ഗിണ്ടി, ആലന്തൂര്‍, മീനമ്പാക്കം, തേനാംപെട്ട്, പാരിസ് കോര്‍ണര്‍ എന്നിവിടങ്ങളിൽ എല്ലാം കഴിഞ്ഞ ദിവസം കനത്ത മഴയാണ് ലഭിച്ചത്. കൂടാതെ മിക്കയിടങ്ങളിലും മഴയെ തുടർന്ന് വെള്ളക്കെട്ട് രൂക്ഷമാകുകയാണ്. കോർപറേഷൻ ജീവനക്കാർ വെള്ളക്കെട്ട് ഒഴിവാക്കാനായി ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇടവിട്ട് തുടരുന്ന മഴ ഇതിന് പ്രതിസന്ധി സൃഷ്‌ടിക്കുകയാണ്.
കഴിഞ്ഞ 100 വർഷത്തിനിടെ ചെന്നൈയിൽ പെയ്‌ത ശക്‌തമായ മഴയാണ് ഇപ്പോൾ തുടരുന്നതെന്ന് ചെന്നൈ കോർപറേഷൻ കമ്മീഷണർ വ്യക്‌തമാക്കി. ചുഴലിക്കാറ്റ് ഇപ്പോഴും തീരത്തോട് അടുത്ത് നിൽക്കുന്നതിനാലാണ് ശക്‌തമായ മഴ തുടരുന്നത്. തീരപ്രദേശങ്ങളിലും മഴ വ്യാപകമായി ലഭിക്കുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
Read also: കോണ്‍ഗ്രസ് രാജ്യത്തിനൊരു പ്രശ്‌നമാണ്; യോഗി ആദിത്യനാഥ്