കോഴിക്കോട്: വടക്കന്‍ കേരളത്തിൽ കനത്ത മഴ തുടരുന്നു. കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് റെഡ‍് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള മറ്റ് വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തീരപ്രദേശത്ത് 3.5 മീറ്റര്‍ മുതല്‍ 5.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക് സാധ്യതയുള്ളതിനാൽ തീരദേശ വാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കേരള തീരത്ത് കാറ്റിൻറെ വേഗം 40 മുതല്‍ 50 കി.മി. വരെയാകാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം ചാലിയാറിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ഉയർന്നു. തിരുവമ്പാടി, കാരശ്ശേരി ഭാഗങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.മലയോര മേഖലകൾ ഉരുൾപ്പൊട്ടൽ ഭീഷണിയിലാണ്.
രണ്ട് കുട്ടികൾ ഉൾപ്പെടെ വയനാട്ടിലും മലപ്പുറത്തുമായി ഇതുവരെ നാല് പേർ മരിച്ചു. കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്. കണ്ണൂർ മാട്ടറ വനത്തിൽ ഉരുൾപ്പൊട്ടി. മണിക്കടവ്, മാട്ടറ പാലങ്ങൾ വെള്ളത്തിനടിയിലായി. പലയിടങ്ങളിലും മഴ തുടരുന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് യൂണിറ്റുകൾ കേരളത്തിലെത്തി. കൂടുതൽ യൂണിറ്റുകൾ അടുത്ത ദിവസമെത്തുമെന്ന് അധികൃതർ പറഞ്ഞു. (This is a demo news content for testing purposes)