തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഈ സാഹചര്യത്തിൽ സംസ്‌ഥാനത്ത് 2 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചത്. കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ യെല്ലോ അലർടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചക്ക് ശേഷമാകും സംസ്‌ഥാനത്ത് മഴ ശക്‌തമാകുക. മലയോര മേഖലകളിലാണ് കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ളതെന്നും, മഴക്കൊപ്പം തന്നെ ഇടിമിന്നൽ ഉണ്ടാകാൻ സാധ്യത കൂടുതലാണെന്നും അധികൃതർ വ്യക്‌തമാക്കി. ഓറഞ്ച് അലർട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെയും, യെല്ലോ അലർട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115 മില്ലിമീറ്റർ വരെയും മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കി.
മഴ ശക്‌തമാകുന്ന സാഹചര്യത്തിൽ ഇന്നും നാളെയും മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ അടുത്ത ചൊവ്വാഴ്‌ച മുതൽ സംസ്‌ഥാനത്ത് തുലാവർഷം ആരംഭിച്ചേക്കുമെന്നും കാലാവസ്‌ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന് മുന്നോടിയായി രൂപപ്പെട്ട ചക്രവാത ചുഴിയാണ് നിലവിൽ മഴ ശക്‌തമാക്കാനുള്ള കാരണം. ലക്ഷദ്വീപ് തീരത്തിന് സമീപമാണ് നിലവിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നത്.
Read also: വസ്‍ത്രത്തില്‍ തുന്നിപിടിപ്പിച്ച നിലയില്‍ മയക്കുമരുന്ന്; ബെംഗളൂരുവില്‍ കോടികളുടെ ലഹരിവേട്ട