മലപ്പുറം: കനത്ത മഴയെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്നു. അയനിക്കാട് പുള്ളിത്തൊടിക ഉമ്മറിന്റെ വീടിനും കിണറിന് മുകളിലുമാണ് മതിൽ ഇടിഞ്ഞു വീണത്. സംഭവത്തിൽ ആളപായമില്ല. അതേസമയം, മലപ്പുറത്തും കോഴിക്കോടും കനത്ത മഴ തുടരുകയാണ്. കരിപ്പൂരിൽ ഇന്ന് വീട് തകർന്ന് രണ്ട് കുഞ്ഞുങ്ങൾ മരിച്ചിരുന്നു. റിസ്‌വാന (8), റിൻസാന (7 മാസം) എന്നീ കുഞ്ഞുങ്ങളാണ് മരിച്ചത്.
കരിപ്പൂർ മാതംകുളം എന്ന സ്‌ഥലത്ത് പുലർച്ചെ അഞ്ചേ മുക്കാലോടെയായിരുന്നു അപകടം. കരിപ്പൂർ സ്വദേശി മുഹമ്മദ് കുട്ടിയുടെ വീടാണ് തകർന്നത്. ഇദ്ദേഹത്തിന്റെ മകൾ സുമയ്യയുടെയും അബുവിന്റെയും മക്കളാണ് മരിച്ചത്. സമീപത്ത് പണി നടന്നുകൊണ്ടിരുന്ന ഒരു വീടിന്റെ മതിൽ അടുത്തുള്ള വീടിനു മുകളിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. മരണപ്പെട്ട കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ അൽഭുതകരമായാണ് രക്ഷപ്പെട്ടത്.
സംസ്‌ഥാനത്തുടനീളം കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. അടുത്ത നാല് ദിവസം സംസ്‌ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Most Read: സംസ്‌ഥാനത്ത് പ്രളയ സാധ്യതയില്ല; ദുരന്ത നിവാരണ അതോറിറ്റി