തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതലെന്ന നിലയിൽ വിവിധ ഡാമുകളുടെ ഷട്ടറുകൾ തുറന്നു. മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നതിനാൽ മൂവാറ്റുപുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പെരിങ്ങൽക്കുത്ത് ഡാമിന്റെ സ്‌ളൂയിസ് വാൽവ് തുറന്നു. ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി.
പോത്തുണ്ടി ഡാമിന്റെ 3 സ്‌പിൽവേ ഷട്ടറുകൾ അഞ്ച് സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. കല്ലാർ ഡാമിന്റെ ഷട്ടറുകളും ഉയർത്തി. കല്ലാർ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. ചിന്നാർ പുഴയുടെ തീരത്തുള്ളവർക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പേപ്പാറ ഡാമിന്റെ ഷട്ടറുകൾ നിലവിൽ 70 സെന്റിമീറ്റർ ഉയർത്തിയിട്ടുണ്ട്. നാളെ രാവിലെ 5 മണിക്ക് 30 സെന്റിമീറ്റർ കൂടി ഉയർത്തും.
അതേസമയം, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ അതിതീവ്ര മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. ദുരന്തനിവാരണത്തിന് സൈന്യത്തെ വിന്യസിച്ചു. എല്ലാ വകുപ്പ് മേധാവികളും ദുരന്തനിവാരണത്തിന് മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകി.സംസ്‌ഥാനത്ത് പാലക്കാട് കൂടി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ടായി. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നിവയാണ് റെഡ് അലർട് പ്രഖ്യാപിച്ച മറ്റ് ജില്ലകള്‍.
Also Read: നികുതി വെട്ടിപ്പ്; നേമം സോണൽ ഓഫിസ് കാഷ്യർ അറസ്‌റ്റിൽ