തിരുവനന്തപുരം: കോർപറേഷനിലെ നികുതി തട്ടിപ്പ് കേസിൽ ഒരു അറസ്‌റ്റ് കൂടി. നേമം സോണൽ ഓഫിസിലെ കാഷ്യർ എസ് സുനിതയാണ് അറസ്‌റ്റിലായത്. ശ്രീകാര്യം സോണൽ ഓഫിസിലെ അറ്റൻഡന്റ് ബിജുവിനെ കഴിഞ്ഞ ദിവസം ശ്രീകാര്യം പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് സുനിതയുടെ അറസ്‌റ്റ്.
തിരുവനന്തപുരം കോർപറേഷനിലെ മൂന്ന് സോണൽ ഓഫിസുകളിലായി നടന്ന നികുതി വെട്ടിപ്പിൽ ശ്രീകാര്യം, നേമം, ആറ്റിപ്ര എന്നീ സ്‌റ്റേഷനുകളിലാണ് അന്വേഷണം നടക്കുന്നത്. ഇതിൽ നേമം പോലീസ് നടത്തിയ അന്വേഷണത്തിലാണ് നേമം സോണൽ ഓഫിസിൽ മാത്രം 26,74,333 രൂപയുടെ തട്ടിപ്പ് നടന്നതായി സ്‌ഥിരീകരിച്ചത്. നികുതിയായും അല്ലാതെയും സോണൽ ഓഫിസുകളിൽ ലഭിക്കുന്ന തുക തൊട്ടടുത്ത ദിവസം കോർപറേഷൻ സെക്രട്ടറിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണം.
എന്നാൽ, ഇങ്ങനെ കൊണ്ടുപോയ തുക ഉദ്യോഗസ്‌ഥർ ബാങ്കിലടക്കാതെ തട്ടിയെടുത്തെന്നാണ് കേസ്. 2020 ജനുവരി 24 മുതൽ 2021 ജൂലൈ 14 വരെയുള്ള ഒന്നര വർഷത്തെ ഇടപാടുകളാണ് പോലീസ് പരിശോധിച്ചത്. ഇതിൽ നേമം ഓഫിസിൽ 25 ദിവസങ്ങളിൽ ബാങ്കിൽ പണം അടച്ചിട്ടില്ല. പകരം ബാങ്കിന്റെ സീലില്ലാത്ത കൗണ്ടർഫോയിലാണ് പണം അടച്ചെന്ന പേരിൽ ഓഫിസിൽ തിരികെയെത്തിച്ച് സൂക്ഷിച്ചിരിക്കുന്നത്.
നികുതി തിരിമറിയിൽ നേരിട്ട് ഉത്തരവാദിത്തമുള്ള കാഷ്യർ സുനിതയുടെ പങ്ക് വ്യക്‌തമാണെങ്കിലും അറസ്‌റ്റ് പോലീസ് വൈകിപ്പിക്കുകയായിരുന്നു എന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. തട്ടിപ്പിൽ കൂടുതൽ ഉദ്യോഗസ്‌ഥർക്കും ജീവനക്കാർക്കും പങ്കുണ്ടെന്നാണ് വിലയിരുത്തലെങ്കിലും നിലവിൽ ബിജുവിന്റെയും സുനിതയുടെയും അറസ്‌റ്റ് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Also Read: വിയ്യൂർ ജയിലിൽ വീണ്ടും കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്‌റ്റിൽ