പാലക്കാട്: കാലംതെറ്റി പെയ്‌ത മഴയിൽ ആനക്കര, കപ്പൂർ മേഖലയിൽ വ്യാപക കൃഷിനാശം. രണ്ടാംവിള നടീൽ നടത്തിയ പാടശേഖരങ്ങൾ പലതും പൂർണമായും വെള്ളത്തിനടിയിലായി. പലയിടങ്ങളിലും നട്ട ഞാറും കെട്ടിയവരമ്പും ഒലിച്ചുപോയി.
കപ്പൂർ പഞ്ചായത്തിലെ കുമരനല്ലൂർ, പള്ളങ്ങാട്ടുച്ചിറ, ചേക്കോട്, അമേറ്റിക്കര എന്നിവിടങ്ങളിലും ആനക്കര പഞ്ചായത്തിലെ മുണ്ട്രക്കോട്, കൂടല്ലൂർ, ആനക്കര, മലമൽക്കാവ്, നയ്യൂർ, പോട്ടൂർ എന്നീ പാടശേഖരങ്ങളിലുമാണ് കൃഷിനാശം സംഭവിച്ചത്.
ആനക്കര, കപ്പൂർ പഞ്ചായത്ത് പരിധിയിൽ ഏതാണ്ട് 50 ഏക്കറോളം കൃഷിയാണ് വെള്ളത്തിനടിയിലായത്. മഴയിൽ തോട് ഗതിമാറി ഒഴുകിയതോടെ നടീൽ നടത്തിയ 30 ഏക്കറോളം വരുന്ന പോട്ടൂർ പാടശേഖരം പൂർണമായും വെള്ളത്തിൽ മുങ്ങി. പാടശേഖരത്തിന് സമീപത്തുകൂടെ കടന്നുപോകുന്ന ആനക്കര-നീലിയാട് തോടാണ് മഴയിൽ ഗതിമാറി ഒഴുകിയത്.
പലയിടങ്ങളിലും ഓവുചാലുകൾ നികത്തപ്പെട്ട നിലയിലുമാണ്. കൈത്തോടുകൾ പുനഃസ്‌ഥാപിക്കുകയോ നിലവിലുള്ളവ ആഴംകൂട്ടി പാർശ്വഭിത്തി നിർമിച്ച് നവീകരിക്കുകയോ ചെയ്‌താൽ മാത്രമേ പാടശേഖരങ്ങളിലെ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള തടസം നീങ്ങുകയുള്ളൂ എന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.
ആനക്കര പഞ്ചായത്തിൽ 250 ഹെക്‌ടറും കപ്പൂർ പഞ്ചായത്തിൽ 280 ഹെക്‌ടറുമാണ് നെൽകൃഷിയുള്ളത്. മേഖലയിലെ പലരും കൃഷിഭൂമി പാട്ടത്തിനൊടുത്താണ് കൃഷി നടത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ പാലക്കാട് ജില്ലയിൽ ആകെ 82.2 ഹെക്‌ടറിലെ കൃഷി നശിച്ചു. 1.21 കോടിയുടെ പ്രാഥമിക നഷ്‌ടമാണ് കണക്കാക്കുന്നത്. 80.60 ഹെക്‌ടറോളം നെൽകൃഷി മാത്രം നശിച്ചു. 283 കർഷകരുടെ നെൽകൃഷിയാണ് വെള്ളത്തിലായത്. 1.60 ഹെക്‌ടറിലെ പച്ചക്കറി കൃഷിയും നശിച്ചു. മൂന്ന് പച്ചക്കറി കർഷകർക്ക് 64,000 രൂപയുടെ നഷ്‌ടം വിലയിരുത്തുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിലെ മാത്രം കണക്കാണിത്.
Malabar News: നരഭോജി കടുവയുടെ ചിത്രം വീണ്ടും ക്യാമറയിൽ പതിഞ്ഞു; ജാഗ്രതാ നിർദ്ദേശം