തിരുവനന്തപുരം: സംസ്‌ഥാനത്ത് ഞായറാഴ്‌ച വരെ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മലയോര മേഖലകളിൽ ശക്‌തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും, അതിനാൽ തന്നെ കർശന ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.
ശക്‌തമായ മഴക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടാതെ ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ ശക്‌തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. അതിനാൽ തന്നെ പൊതുജനങ്ങൾ കാർമേഘം കണ്ടുതുടങ്ങുമ്പോൾ മുതൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തെക്കൻ അറബിക്കടലിലും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴയ്‌ക്ക് കാരണം. അതേസമയം കേരള-ലക്ഷദ്വീപ് തീരങ്ങളിൽ നിലവിൽ മൽസ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.
Read also: ശമ്പള പ്രതിസന്ധി; കെഎസ്ആർടിസി എംഡി വിളിച്ച ചർച്ച ഇന്ന്- നിർണായകം