ലക്‌നൗ: രാഷ്‌ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തിൽ കുരുങ്ങി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന സ്‌ത്രീ മരിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് ഉത്തർപ്രദേശ് പോലീസ്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് കഴിഞ്ഞ ദിവസം കാൺപൂരിൽ എത്തിയിരുന്നു.
സന്ദർശനത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തെ തുടർന്ന് ഗുരുതരാവസ്‌ഥയിൽ ആശുപത്രിയിലേക്ക് പോയ വന്ദന മിശ്ര(50)ക്ക് കാത്തുകിടക്കേണ്ടി വന്നിരുന്നു. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്തതിനെ തുടർന്ന് ഇവർ മരിച്ചു. നേരത്തെ കോവിഡ് ബാധിച്ചയാളാണ് വന്ദന. രോഗമുക്‌തി നേടിയെങ്കിലും പെട്ടന്ന് ആരോഗ്യസ്‌ഥിതി വഷളായതിനെ തുടർന്ന് ഇവരുമായി ആശുപത്രിയിലേക്ക് പോകുംവഴിയാണ് ഗതാഗത തടസം നേരിട്ടത്.
സംഭവത്തിൽ കാൺപൂർ പോലീസ് മേധാവി ദുഃഖം രേഖപ്പെടുത്തി. കാൺപൂർ പോലീസിന് വേണ്ടിയും വ്യക്‌തിപരമായും താൻ മാപ്പ് ചോദിക്കുന്നതായും പോലീസ് മേധാവി ട്വീറ്റ് ചെയ്‌തു.
വന്ദന മിശ്രയുടെ നിര്യാണത്തിൽ അതിയായ ദുഃഖമുണ്ട്. ഇത് ഭാവിയിലേക്കുള്ള ഒരു വലിയ പാഠമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കഴിയാവുന്നത്ര ചുരുങ്ങിയ സമയം മാത്രം പൗരൻമാരെ കാത്തുനിർത്തുന്ന രീതിയിലുള്ളതായിരിക്കും ഞങ്ങളുടെ റൂട്ട് സംവിധാനമെന്ന് പ്രതിജ്‌ഞ ചെയ്യുന്നു, പോലീസ് മേധാവി ട്വീറ്റ് ചെയ്‌തു.
സംഭവത്തിൽ രാഷ്‌ട്രപതി അസ്വസ്‌ഥനാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പോലീസ് കമ്മീഷണറെയും ജില്ലാ മജിസ്‌ട്രേറ്റിനെയും നേരിട്ട് വിളിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞ രാഷ്‌ട്രപതി, തന്റെ അനുശോചനം കുടുംബത്തെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. സംഭവത്തെ തുടർന്ന് ഒരു സബ് ഇൻസ്‌പെക്‌ടറെയും 3 കോൺസ്‌റ്റബിൾമാരെയും സർവ്വീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. അന്വേഷണം നടത്തുന്നതിനായി മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Read also: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നത് നുണക്കഥ; ഐഷ സുൽത്താന