ന്യൂഡെൽഹി: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ ഗ്രാമവാസികളെ ആദരിക്കാൻ കരസേന. ഹെലികോപ്റ്റർ അപകടത്തിൽ രക്ഷാപ്രവർത്തകരായ നഞ്ചപ്പസത്രം ഗ്രാമവാസികളെ തിങ്കളാഴ്‌ച ആദരിക്കും. ചടങ്ങിൽ വ്യോമസേന ദക്ഷിൺ ഭാരത് ഏരിയ ജനറൽ കമാൻഡിംഗ് ഓഫിസർ അരുൺ പങ്കെടുക്കും. മുതിർന്ന വ്യോമ-കരസേന ഉദ്യോഗസ്‌ഥരും ചടങ്ങിൽ പങ്കെടുക്കും.
ഡിസംബർ 8ന് ഉച്ചയോടെയാണ് രാജ്യത്തെ നടുക്കിയ ഹെലികോപ്റ്റർ അപകടം ഉണ്ടായത്. സംയുക്‌ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പടെ 13 പേരുടെ ജീവനാണ് ദുരന്തത്തിൽ നഷ്‌ടമായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്റ്ററാണ് അപകടത്തിൽപെട്ടത്.
ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്‌ത സൈനിക മേധാവിയുടെ ഓഫിസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. അപകടത്തിൽ നിന്നും ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് മാത്രമാണ് രക്ഷപ്പെട്ടത്. ഇദ്ദേഹമിപ്പോൾ ബെംഗളൂരുവിലെ വ്യോമസേന കമാൻഡ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.
Most Read: കസ്‌തൂരി രംഗൻ റിപ്പോർട്; അന്തിമ വിജ്‌ഞാപനം ഉടൻ പുറത്തിറക്കും