കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പുറത്തു വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’. സര്‍ക്കാരിന്റെ 90 ശതമാനം നിര്‍ദ്ദേശങ്ങളോടും സംഘടന യോജിക്കുന്നു. ഈ വിഷയത്തില്‍ പ്രത്യേക നിര്‍ദേശങ്ങള്‍ വയ്‌ക്കാനില്ലെന്നും ‘ അമ്മ’ ട്രഷറര്‍ സിദ്ദിഖ് പറഞ്ഞു. സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ തങ്ങള്‍ക്ക് നിരാശയില്ലെന്നും അമ്മ ഭാരവാഹികള്‍ വ്യക്‌തമാക്കി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടോ കണ്ടെത്തലുകളോ പുറത്തുവിടുന്നതില്‍ എതിര്‍പ്പില്ല. ഇക്കാര്യത്തില്‍ സംഘടനയ്‌ക്ക് അനുകൂല മനസാണുള്ളത്. റിപ്പോര്‍ട് പുറത്തുവിടണോയെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളില്‍ 10 ശതമാനത്തില്‍ പ്രായോഗിക പ്രശ്‌നങ്ങളുണ്ടെന്ന് തോന്നുന്നു. കമ്മിറ്റി രൂപീകരിച്ചത് തന്നെ ഡബ്ള്യുസിസിയുടെ ആവശ്യപ്രകാരമാണ്. അതുകൊണ്ടു തന്നെ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ വെക്കാനുള്ളതും അവര്‍ക്കാണെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഭൂരിപക്ഷം നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ തടസമില്ലെന്ന് അറിയിച്ച ഫിലിം ചേംബര്‍ പ്രസിഡണ്ട് സുരേഷ്‌കുമാര്‍ റെഗുലേറ്ററി അതോറിറ്റിക്കെതിരായ നിലപാടും വ്യക്‌തമാക്കി. അടൂര്‍ ഗോപാലകൃഷ്‌ണന്‍ സമിതി നിര്‍ദ്ദേശിച്ച റെഗുലേറ്ററി അതോറിറ്റിയെ അംഗീകരിക്കാനാവില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഉള്ളടക്കം അറിയേണ്ടതില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട് 500 പേജുള്ള റിപ്പോര്‍ട് ആണെന്നും പുറത്തു വിടാനാകില്ലെന്നുമാണ് സര്‍ക്കാര്‍ ഇന്ന് വിളിച്ച യോഗത്തിലും അറിയിച്ചത്. അമ്മ, മാക്‌ട, ഫെഫ്‌ക, ഡബ്ള്യുസിസി, ഫിലിം ചേമ്പര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അടക്കം സിനിമാ മേഖലയിലെ മുഴുവന്‍ സംഘടനകളും പങ്കെടുത്തു.
Read Also: 14 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം; കിണറിൽ വീണ തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു