തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് വിട്ട് നിന്ന ഡിസിസി ഭാരവാഹികൾക്ക് തിരിച്ചടി. ജില്ലാ തലത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് അകന്നുനിന്ന ഭാരവാഹികളെ കൂടി ഒഴിവാക്കാനാണ് കെപിസിസി നേതൃത്വത്തിന്റെ നീക്കം. നിർജീവമായ ബൂത്തുകളുടെ പുനഃസംഘടനയും കെപിസിസി ലക്ഷ്യമിടുന്നുണ്ട്. ഇത്തരത്തിലുള്ള മണ്ഡലം, ബ്‌ളോക്ക് കമ്മിറ്റികൾ കൂടി പുനഃസംഘടിപ്പിക്കുമെന്നാണ് വിവരം.കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദ്ദേശ പ്രകാരമാണിത്.
ഡിസിസി ഭാരവാഹികളിൽ ചിലർ സ്വന്തം താമസ സ്‌ഥലത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പോലും സഹകരിച്ചില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്. പാർട്ടി പദവി ആലങ്കാരികമായി കൊണ്ടുനടക്കുന്നവരെ ഒഴിവാക്കാനാണ് കെപിസിസി നേതൃത്വത്തിന്റെ തീരുമാനം.
അതേസമയം, തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിസ്സഹകരിച്ച മുതിർന്ന നേതാക്കളുടെ വിവരം എഐസിസിയും (All India Congress Committee) തേടിയിട്ടുണ്ട്. കെപിസിസി ഭാരവാഹികളിൽ പലരും പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായില്ലെന്ന വിലയിരുത്തലിന്റെ അടിസ്‌ഥാനത്തിൽ ആണിത്. മുതിർന്ന നേതാക്കളുടെ പട്ടിക കെപിസിസി പ്രത്യേകം എഐസിസിക്ക് നൽകും.
ജനുവരി നാലിനാണ് കെപിസിസി യോഗം ചേരുന്നത്. ബൂത്ത് മുതൽ ഡിസിസി തലം വരെയുള്ള പുനഃസംഘടനയുടെ മാർഗനിർദ്ദേശങ്ങൾ യോഗത്തിൽ നൽകും. ഡിസിസി പ്രസിഡണ്ടുമാരുടെ മാറ്റം എഐസിസിയാണ് തീരുമാനിക്കുക. പുനഃസംഘടനയോടൊപ്പം നിയമസഭാ തിരഞ്ഞെടുപ്പിന് പാർട്ടിയെ സജ്‌ജമാക്കുക എന്ന നിർദ്ദേശമാണ് ഹൈക്കമാൻഡ് കെപിസിസിക്ക് നൽകിയിരിക്കുന്നത്. ഓരോ നിയമസഭാ മണ്ഡലത്തിലും വിജയസാധ്യത നോക്കി സ്‌ഥാനാർഥികളെ നിർദ്ദേശിക്കാനും സംസ്‌ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സ്‌ഥാനാർഥിത്വത്തിലേക്ക് പരിഗണിക്കാത്ത നേതാക്കളുടെ പട്ടിക പ്രത്യേകം തയാറാക്കും. അതുപോലെ തന്നെ എഐസിസിയും വിജയസാധ്യത പരിഗണിച്ച് ഓരോ മണ്ഡലത്തിലേക്കുമുള്ള സ്‌ഥാനാർഥികളുടെ പട്ടിക തയാറാക്കും. ഈ പട്ടികകൾ അടിസ്‌ഥാനമാക്കിയാകും ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം.
Also Read: അടുത്ത മാസത്തോടെ വിമാനത്താവള നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് കൈമാറും