തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം അടുത്ത മാസത്തോടെ അദാനി ഗ്രൂപ്പിന് കൈമാറും. തിരുവനന്തപുരം വിമാനത്താവളത്തിനൊപ്പം തന്നെ ജയ്‌പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പവകാശവും അടുത്ത മാസത്തോടെ കൈമാറുമെന്ന് അധികൃതര്‍ വ്യക്‌തമാക്കി. ജനുവരി 25ആം തീയതിക്ക് മുന്‍പായി കണ്‍സഷന്‍ എഗ്രിമെന്റ് ഒപ്പിടാനുള്ള നടപടി ക്രമങ്ങള്‍ എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.
അടുത്ത 50 വര്‍ഷത്തേക്കാണ് അദാനി ഗ്രൂപ്പിന് നടത്തിപ്പവകാശം നല്‍കിയിരിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് കേന്ദ്രസര്‍ക്കാര്‍ കൈമാറിയിരുന്നത്. കഴിഞ്ഞ ഒക്‌ടോബറില്‍ മംഗളൂര്, ലക്‌നൗ, അഹമ്മദാബാദ് എന്നീ വിമാനത്താവളങ്ങളുടെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ തിരുവനന്തപുരം അന്തരാഷ്‌ട്ര വിമാനത്താവളം ഉള്‍പ്പടെയുള്ളവ കൂടി ഏറ്റെടുക്കാന്‍ പോകുന്നത്.
അദാനി ഗ്രൂപ്പിന്റെ ഉടമസ്‌ഥതയിലുള്ള അദാനി തിരുവനന്തപുരം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്‌സ് ലിമിറ്റഡ്(എ-ടിയാല്‍) ആണ് വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം ഏറ്റെടുക്കുന്നത്. അദാനി ഗ്രൂപ്പിന് കൈമാറുന്നത് സംബന്ധിച്ച സുരക്ഷാ അനുമതി ആഭ്യന്തര മന്ത്രാലയം രണ്ടാഴ്‌ച മുന്‍പ് തന്നെ നല്‍കിയിട്ടുണ്ട്. അതെ സമയം തന്നെ തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്ന നടപടിക്കെതിരെ സംസ്‌ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി തള്ളിയതോടെ സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്.
Read also : ഔഫ് അനുസ്‌മരണ സമ്മേളനം; കൊലയാളികളെ സംരക്ഷിക്കാനുള്ള രാഷ്‌ട്രീയ നീക്കം പ്രതിഷേധാർഹം