തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിന്റെ ഭാഗമായി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ഇന്ന് നടത്താനിരുന്ന റോഡ് ഉപരോധനത്തിന് വിലക്ക്. മുല്ലൂർ, വിഴിഞ്ഞം ജങ്ഷൻ എന്നിവിടങ്ങളിൽ മൽസ്യ തൊഴിലാളികൾ നടത്താനിരുന്ന റോഡ് ഉപരോധം നിരോധിച്ച് കൊണ്ട് ജില്ലാ കളക്‌ടർ ജെറോമിക് ജോര്‍ജാണ് ഉത്തരവിട്ടത്.
അദാനി കോർപറേറ്റ് നിർമിക്കുന്ന വിഴിഞ്ഞം പോർട്ടിന്റെ പരിസര തീരങ്ങളിലെ ജൈവവ്യവസ്‌ഥക്ക് ഉണ്ടാകുന്ന ആഘാതങ്ങളെക്കുറിച്ച് ഗൗരവമായ പഠനമൊന്നും ഉണ്ടായിട്ടില്ലെന്നും മുൻപ് നടന്ന പഠനങ്ങൾ അദാനി ഗ്രൂപിനും പോർട്ട് നിർമാണ അനുകൂലികൾക്കും അനുയോജ്യമായ പഠന സംഘമാണ് നടത്തിയതെന്നും അതിനാൽ നിർമാണം നിർത്തിവെച്ച് സ്വതന്ത്ര ശാസ്‌ത്രീയ അന്വേഷണ ഏജൻസിയെകൊണ്ട് പഠനം നടത്തണമെന്നുമാണ് സമരസമിതിയുടെ സുപ്രധാന ആവശ്യം.
ഈ ആവശ്യം ഉൾപ്പടെയുള്ള ആവശ്യങ്ങൾ നേടുന്നതിന്റെ ഭാഗമാണ് ഇന്നു നടത്താനിരുന്ന സമര പരിപാടികളും. ഇതിനെയാണ് കളക്‌ടർ ഇന്നലെ പുറത്തിറക്കിയ ഉത്തരവിലൂടെ നിരോധിച്ചത്. പ്രദേശത്ത് മുദ്രാവാക്യം വിളിയും നിരോധിച്ചിട്ടുണ്ട്. അതിരൂപതയുടെ സമരവും സമരത്തിന് എതിരായി രൂപം കൊണ്ടിട്ടുള്ള ജനകീയ കൂട്ടായ്‌മയുടെ പ്രതിഷേധവും സ്‌ഥലത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്നത് കണക്കിലെടുത്താണ് നിരോധനമെന്ന് ഇന്നലെ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
അതേസമയം, വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ പ്രക്ഷോഭം ലത്തീൻ അതിരൂപത ശക്‌തിപ്പെടുത്തുകയാണ്. ലത്തീൻ അതിരൂപതക്ക് കീഴിലുള്ള പരിസര പ്രദേശത്തെ ചർച്ചുകളിൽ സര്‍ക്കാരിനെതിരായ ആർച്ച് ബിഷപ്പിന്റെ സർക്കുലർ ഇന്നലെയും വായിച്ചു. തുറമുഖ കവാടത്തിലെ സമരം തുടങ്ങിയതിന് ശേഷം ഇത് അഞ്ചാം തവണയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതക്ക് കീഴിലെ ചർച്ചുകളിൽ സർക്കുലർ വായിക്കുന്നത്. സർക്കാർ ഏകപക്ഷീയമായാണ് നിലപാടുകൾ സ്വീകരിക്കുന്നതെന്ന് സർക്കുലറിൽ കുറ്റപ്പെടുത്തുന്നു.
പരിസരവാസികളും മൽസ്യതൊഴിലാളികളും മുന്നോട്ട് വച്ച ഏഴ് ആവശ്യങ്ങളിൽ ഒന്ന് പോലും സർക്കാർ പാലിച്ചില്ലെന്നും സര്‍ക്കാരിന് തികഞ്ഞ ധാർഷ്‌ട്യം മനോഭാവമാണെന്നും സര്‍ക്കുലർ പറയുന്നു. സമരത്തെ ധാർഷ്‌ട്യം കൊണ്ട് നേരിടുന്ന സര്‍ക്കാര്‍ സമരക്കാരുടെ ഒരു ആവശ്യവും അനുഭാവപൂര്‍വം പരിഗണിക്കുന്നില്ലെന്ന് സര്‍ക്കുലര്‍ കുറ്റപ്പെടുത്തുന്നു.
ഇന്ന് തിരുവനന്തപുരത്ത് വിവിധ സ്‌ഥലങ്ങളിൽ ഇടവകകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റോഡ് ഉപരോധത്തിൽ പരമാവധി ആളുകൾ പങ്കെടുക്കണമെന്നും തിരുവനന്തപുരം അതിരൂപതാ മെത്രാപ്പൊലീത്ത ബിഷപ്പ് തോമസ് ജെ നെറ്റോയുടെ സര്‍ക്കുലറിൽ ആവശ്യപ്പെടുന്നുണ്ട്. ബുധനാഴ്‌ച ജില്ലാ കേന്ദ്രങ്ങളിലും ഐക്യദാര്‍ഢ്യ പ്രകടനങ്ങൾ നടത്തും. അന്നേദിവസം സെക്രട്ടേറിയറ്റിന് മുന്നിൽ സാംസ്‌കാരിക സംഗമം നടത്തിയും പ്രതിഷേധം ശക്‌തമാക്കാനാണ് സമരസമിതി തീരുമാനം.
എന്നാൽ, ഇന്നത്തെ സമരത്തെ നേരിടാനുള്ള സർക്കാർ തയാറെടുപ്പും സമരത്തിനെതിരെ കൊണ്ടുവന്ന നിരോധന നീക്കവും സമരക്കാർക്ക് എതിരെയുള്ള മുന്നറിയിപ്പായാണ് വിലയിരുത്തുന്നത്. എന്ത് വിലകൊടുത്തും സമരക്കാരെ ഒതുക്കുക എന്ന ഘട്ടത്തിലേക്ക് സർക്കാർ നീങ്ങിയതായാണ് സൂചനകൾ.
Most Read: ക്‌ളാസ് മുറികളിലെ ഹിജാബ് അവകാശം ഭരണഘടനാപരം; ജസ്‌റ്റിസ് സുധാന്‍ഷു