കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റില്ലെന്ന് ഹൈക്കോടതി. നടിയുടെയും സര്‍ക്കാരിന്റെയും ആവശ്യം കോടതി തള്ളി. അപ്പീല്‍ നല്‍കാനായി വിചാരണ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യവും കോടതി തള്ളി. തിങ്കളാഴ്‌ച മുതൽ വിചാരണ തുടരണമെന്നും ഹൈക്കോടതി നിർദേശിച്ചു
ആക്രമണത്തിന് ഇരയായ നടിയും പ്രോസിക്യൂഷനും കടുത്ത ആരോപണങ്ങളാണ് വിചാരണ കോടതിക്കെതിരെ ഉന്നയിച്ചത്. വിചാരണക്കോടതി മാറ്റിയില്ലെങ്കില്‍ വിചാരണ സ്‌തംഭിക്കുന്ന അവസ്‌ഥയുണ്ടാകും. വിചാരണക്കോടതിയും പ്രോസിക്യൂഷനും ഒരുവിധത്തിലും ഒത്തുപോകാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. ഹരജിയില്‍ വിധി പറയുന്നതിന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
വിചാരണക്കിടയില്‍ പ്രതിഭാഗം നടിയെ മാനസികമായി പീഡിപ്പിക്കുകയാണെന്നും, ഇത് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും യാതൊരു വിധ നടപടികളും എടുത്തിട്ടില്ലെന്നും ഹരജിയില്‍ വ്യക്‌തമാക്കിയിരുന്നു. പല തവണ താന്‍ വിചാരണക്കിടയില്‍ കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞിട്ടുണ്ട് എന്നും നടി ഹൈക്കോടതിയെ അറിയിച്ചിരുന്നു. പ്രതിഭാഗത്തിനെതിരെയുള്ള പല സുപ്രധാന മൊഴികളും കോടതിയില്‍ രേഖപ്പെടുത്തുന്നതില്‍ വീഴ്‌ച വരുത്തിയിട്ടുണ്ടെന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങാളായിരുന്നു ഹരജിയില്‍ പറഞ്ഞിരുന്നത്.