തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ് ശിവശങ്കര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഹരജിയില്‍ കഴിഞ്ഞ ആഴ്‌ച വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഇന്ന് വിധി പറയാനായി മാറ്റി വെക്കുകയായിരുന്നു.
കോടതി ജാമ്യഹരജി പരിഗണിച്ച സമയത്ത് സ്വപ്‍ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍ നിന്നും കണ്ടെടുത്ത ഒരു കോടി രൂപ ശിവശങ്കറിന് ലഭിച്ച കോഴപ്പണമാണെന്നാണ് ഇഡി വ്യക്‌തമാക്കിയത്. അതേസമയം തന്നെ ലോക്കറിലെ പണത്തെയും, സ്വര്‍ണ്ണക്കടത്തിനെയും തമ്മില്‍ ബന്ധിപ്പിക്കാനുള്ള ശ്രമമാണ് ഇതെന്ന് ശിവശങ്കര്‍ കോടതിയില്‍ വാദിച്ചു.
കൂടാതെ കേസില്‍ ഇഡി തന്നെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത് മതിയായ തെളിവുകളോടെയല്ലെന്ന വാദവും ശിവശങ്കര്‍ കോടതിയില്‍ അറിയിച്ചു. ഇതേ കേസില്‍ തന്നെ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യം കീഴ്‌ക്കോടതിയെ സമീപിച്ചെങ്കിലും ശിവശങ്കറിന്റെ ജാമ്യാപേക്ഷ കീഴ്‌ക്കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
Read also : മയക്കുമരുന്ന് പാർട്ടി നടന്നെന്ന ആരോപണം; കരൺ ജോഹറിന് എൻസിബിയുടെ നോട്ടീസ്