എറണാകുളം: മീഡിയ വൺ ചാനലിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രേഷണ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തള്ളി ഹൈക്കോടതി. റിപ്പോർട്ടിലെ വിവരങ്ങൾ ഗുരുതരമാണെന്ന് നിരീക്ഷിച്ച കോടതി മീഡിയ വണ്ണിന്റെ സംപ്രേഷണ ലൈസൻസ് റദ്ദാക്കിയ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്റെ ഉത്തരവ് ശരിവെക്കുകയായിരുന്നു.
ഹരജി തള്ളിയ സാഹചര്യത്തിൽ മീഡിയ വൺ ചാനലിന് ഏർപ്പെടുത്തിയ സംപ്രേഷണ വിലക്ക് പ്രാബല്യത്തിൽ വരും. ചാനലിന്റെ സുരക്ഷാ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട രേഖകൾ മുദ്രവച്ച കവറിൽ കേന്ദ്രസർക്കാർ കോടതിക്ക് കൈമാറിയിരുന്നു. രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ആണ് സംപ്രേക്ഷണം തടയാൻ നടപടി എടുത്തതെന്നാണ് കേന്ദ്രസർക്കാർ നൽകുന്ന വിശദീകരണം.
അതേസമയം തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കേന്ദ്ര നടപടി എന്നായിരുന്നു ഹരജിയിൽ വ്യക്‌തമാക്കിയിരുന്നത്. കേന്ദ്ര സർക്കാർ വാദം നിയമവിരുദ്ധവും കേട്ടുകേൾവി ഇല്ലാത്തതും, മാദ്ധ്യമ സ്വാതന്ത്ര്യ സംബന്ധിച്ച സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനവുമാണെന്ന് ചാനൽ വാദിച്ചു. കൂടാതെ ചാനലിലെ ജീവനക്കാരും, കേരള പത്രവർത്തക യൂണിയനും കേസിൽ കക്ഷി ചേരുന്നതിനെ കേന്ദ്ര സർക്കാർ എതിർക്കുകയും ചെയ്‌തു. വാർത്താവിനിമയ മന്ത്രാലയവും സ്‌ഥാപനവും തമ്മിലുള്ള കേസിൽ ജീവനക്കാർക്ക് കക്ഷി ചേരാനാകില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
Read also: ചെറാട് മലയിലെ കൊക്കയിൽ വീണ യുവാവിനായുള്ള രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ