പാലക്കാട്: മലമ്പുഴ ചെറാട് മലയിലെ കൊക്കയിൽ വീണ യുവാവിനായുള്ള രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ. ചെങ്കുത്തായ മലയിടുക്കായതിനാൽ അങ്ങോട്ടേക്ക് എത്താൻ സാധിക്കുന്നില്ലെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. ഇതോടെ മൂന്ന് സംഘങ്ങളായി പോയ വനംവകുപ്പ്, ഫോറസ്‌റ്റ്, ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥർ രക്ഷാപ്രവർത്തനം മതിയാക്കി തിരിച്ചിറങ്ങി. ഇനി നേവിയുടെ ഹെലികോപ്‌ടർ വന്നാലേ രക്ഷാപ്രവർത്തനം നടത്താൻ കഴിയുകയുള്ളൂവെന്നാണ് വനംവകുപ്പ് ഉദ്യോഗസ്‌ഥർ പറയുന്നത്.
മലമ്പുഴ സ്വദേശിയായ ആർ ബാബുവാണ് (30) കൊക്കയിൽ കുടുങ്ങിയത്. ബാബുവും മൂന്ന് സുഹൃത്തുക്കളും ഇന്നലെ ഉച്ചക്കാണ് മല കയറിയത്. ഇതിനിടയിലാണ് ബാബു കാൽവഴുതി കൊക്കയിലേക്ക് വീണത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ വടിയും മറ്റും ഇട്ടുകൊടുത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടർന്ന് ഇവർ മല ഇറങ്ങിയ ശേഷം പോലീസിനെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു.
വീഴ്‌ചയിൽ ബാബുവിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്. കയ്യിലുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് ബാബു കുടുങ്ങിക്കിടക്കുന്ന സ്‌ഥലത്തിന്റെ ഫോട്ടോ അയച്ചു കൊടുത്തിരുന്നു. രക്ഷാപ്രവർത്തകർക്ക് ഷർട്ട് വീശി കാണിക്കുകയും ചെയ്‌തിരുന്നു. ഇപ്പോൾ ഫോൺ ഓഫായ നിലയിലാണ്. ചെങ്കുത്തായ മല കയറുന്നത് അപകടം ഉണ്ടാക്കുമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുമ്പും ഇവിടെ കാൽവഴുതി വീണ് നിരവധി ആളുകൾക്ക് പരിക്കേറ്റിരുന്നു.
Most Read: കാട്ടാന ആക്രമണത്തിൽ 5 വയസുകാരി കൊല്ലപ്പെട്ട സംഭവം; ധനസഹായം നൽകുമെന്ന് മന്ത്രി