കൊച്ചി: മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ജനുവരി എട്ടിന് പരിഗണിക്കാൻ മാറ്റി. സുരേഷ് ഗോപിയുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്. അപമര്യാദയായി പെരുമാറിയെന്ന മാദ്ധ്യമ പ്രവർത്തകയുടെ പരാതിയിലാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതി പിന്നീട് നടക്കാവ് പോലീസിന് കൈമാറുകയായിരുന്നു. ഇക്കഴിഞ്ഞ ഒക്‌ടോബർ 27നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടൽ ലോബിയിൽ വെച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് സംഭവമുണ്ടായത്. ചോദ്യം ചോദിച്ച മാദ്ധ്യമപ്രവർത്തകയുടെ തോളിൽ കൈവെച്ചതായാണ് പരാതി ഉയർന്നത്.
ഒഴിഞ്ഞുമാറിയപ്പോൾ വീണ്ടും കൈവെക്കാൻ ശ്രമിച്ചെന്നും ഈ ഘട്ടത്തിൽ കൈ തട്ടിമാറ്റിയെന്നും മാദ്ധ്യമ പ്രവർത്തക പരാതിയിൽ പറയുന്നു. തുടർന്ന്, സുരേഷ് ഗോപിക്കെതിരെ ഐപിസി 354എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിനാണ് നടക്കാവ് പോലീസ് കേസെടുത്തത്. പിന്നാലെ നവംബർ 18ന് സുരേഷ് ഗോപിയെ ചോദ്യം ചെയ്‌ത ശേഷം വിട്ടയച്ചിരുന്നു.
എന്നാൽ, ഐപിസി 354 പ്രകാരം സ്‌ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം കൂടി കേസിൽ ഉൾപ്പെടുത്തിയെന്നും അറസ്‌റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടി സുരേഷ് ഗോപി കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ജനുവരി 17ന് മകളുടെ വിവാഹം ഗുരുവായൂരിലും സൽക്കാരം തിരുവനന്തപുരത്തും നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തനിക്ക് മുൻകൂർ ജാമ്യം നൽകണമെന്നാണ് ആവശ്യം.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പണം നഷ്‌ടപ്പെട്ട നിക്ഷേപകർക്ക് വേണ്ടി പ്രതിഷേധ മാർച്ച് നടത്തിയതിലുള്ള വൈരാഗ്യമാണ് കേസെടുക്കാൻ കാരണമെന്നും സുരേഷ് ഗോപി ഹരജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
Most Read| പാകിസ്‌ഥാൻ പൊതു തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഹിന്ദു യുവതി; ചരിത്രത്തിലാദ്യം