കൊച്ചി : പണം വാങ്ങി വഞ്ചിച്ചുവെന്ന കേസിൽ ബോളിവുഡ് നടി സണ്ണി ലിയോണിന്റെ അറസ്‌റ്റ് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ സണ്ണി ലിയോൺ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച സാഹചര്യത്തിലാണ് ഹൈക്കോടതി അറസ്‌റ്റ് തടഞ്ഞുകൊണ്ട് ഉത്തരവിട്ടത്. എന്നാൽ ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യാനുള്ള അനുമതി ഉണ്ടായിരിക്കുമെന്നും കോടതി ഉത്തരവിൽ വ്യക്‌തമാക്കുന്നുണ്ട്. 41എ വകുപ്പ് പ്രകാരമുള്ള നോട്ടീസ് നൽകിയതിന് ശേഷം മാത്രമേ ചോദ്യം ചെയ്യൽ നടപടി പാടുള്ളൂ എന്നും കോടതി അറിയിച്ചു.
കൊച്ചിയിൽ വിവിധ ഉൽഘാടന ചടങ്ങുകളിൽ പങ്കെടുക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് 29 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് പെരുമ്പാവൂർ സ്വദേശി ഷിയാസാണ് സണ്ണി ലിയോണിനെതിരെ പരാതി സമർപ്പിച്ചത്. കഴിഞ്ഞ 2016 മുതലാണ് കൊച്ചിയിലെ വിവിധ വസ്‌ത്ര-വ്യാപാര സ്‌ഥാപനങ്ങളുടെ ഉൽഘാടനങ്ങളിൽ പങ്കെടുക്കാം എന്ന് വാഗ്‌ദാനം നൽകി 12 തവണയായി 29 ലക്ഷം രൂപ സണ്ണി ലിയോൺ തട്ടിയെടുത്തതെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. തുടർന്ന് ബഹ്‌റൈനിലെ പരിപാടിയിൽ പങ്കെടുക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് 16 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിക്കാരൻ ഉന്നയിക്കുന്നുണ്ട്.
കേസുമായി ബന്ധപ്പെട്ട് സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ഒരു തവണ ചോദ്യം ചെയ്‌തിരുന്നു. നിലവിൽ സണ്ണി ലിയോൺ ഇപ്പോൾ അവധിക്കാലം ആഘോഷിക്കാനായി കേരളത്തിലാണുള്ളത്. തിരുവനന്തപുരം പൂവാറിൽ എത്തിയാണ് സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തത്. ചോദ്യം ചെയ്യലിൽ പണം വാങ്ങിയെന്ന കാര്യം നടി സ്‌ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സംഘാടകരുടെ പിഴവ് മൂലമാണ് പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാഞ്ഞതെന്നാണ് സണ്ണി വ്യക്‌തമാക്കിയത്. എന്നാൽ കേസുമായി ബന്ധപ്പെട്ട് സണ്ണിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് വ്യക്‌തമാക്കി.
Read also : വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ സിപിഐയിലേക്ക്