തിരുവനന്തപുരം: കെപിസിസി പുനഃസംഘടന നിർത്തിവച്ച ഹൈക്കമാൻഡ് നടപടിയിൽ അതൃപ്‌തി അറിയിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കടിച്ചുതൂങ്ങാനില്ലെന്ന് സുധാകരന്‍ വ്യക്‌തമാക്കി. അതൃപ്‌തി അറിയിച്ച് സുധാകരൻ ഹൈക്കമാന്‍ഡിന് കത്തയച്ചു.
എതിര്‍ത്ത എംപിമാര്‍ ആരെന്ന് അറിയിച്ചിട്ടുപോലുമില്ലെന്ന് സുധാകരന്‍ കത്തില്‍ ആരോപിക്കുന്നു. പാർട്ടിയിലെ ഗ്രൂപ്പുകളുമായും വിവിധ വിഭാഗം നേതാക്കളുമായും മാരത്തൺ ചർച്ചകൾ നടത്തിയും എല്ലാവരിൽ നിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിച്ച ശേഷമാണ് കെപിസിസി, ഡിസിസി പുനഃസംഘടനാ പട്ടിക തയ്യാറാക്കിയതെന്ന് കെ സുധാകരൻ ചൂണ്ടിക്കാട്ടുന്നു.
പുനഃസംഘടനയിൽ ഗ്രൂപ്പ് നേതാക്കൾക്ക് അടക്കം പരാതിയില്ല എന്നിരിക്കെ അവസാനഘട്ടത്തിൽ ഇത് നിർത്തിവച്ചതിനെ കെപിസിസി നേതൃത്വം സംശയത്തോടെയാണ് കാണുന്നത്. പിൻവാതിലിലൂടെ പാർട്ടി പിടിക്കാൻ ശ്രമിക്കുന്ന ചിലരുടെ നീക്കങ്ങളെ പിന്തുണക്കരുതെന്നും സുധാകരൻ എഐസിസി നേതൃത്വത്തിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
പുനഃസംഘടനുമായി ബന്ധപ്പെട്ട് എംപിമാർ പരാതി നൽകിയെങ്കിൽ ആ പരാതി കെപിസിസിക്ക് കൈമാറണമെന്നും ഹൈക്കമാൻഡിനോട് സുധാകരൻ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ സുധാകരനും വിഡി സതീശനും ചേർന്നുള്ള പുതിയ നേതൃത്വമാണ് പുനഃസംഘടനക്ക് നേതൃത്വം കൊടുത്തതതെങ്കിലും ഇപ്പോൾ സതീശനും കെസി വേണുഗോപാലും ചേർന്ന് പുതിയൊരു ശാക്‌തികചേരി രൂപപ്പെട്ടതായി സുധാകരൻ കരുതുന്നു. ഇതിനെ പ്രതിരോധിക്കാൻ ഐ ഗ്രൂപ്പുമായി സുധാകരൻ കൂടുതൽ അടുക്കുന്നുമുണ്ട്.
പുനഃസംഘടനയുടെ അന്തിമപ്പട്ടികക്ക് ഇന്നലെ കെപിസിസി നേതൃത്വം അംഗീകാരം നൽകുകയും ഔദ്യോഗിക പ്രഖ്യാപനത്തിനായി എഐസിസി നേതൃത്വത്തിന് കൈമാറുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ അർധരാത്രിയോടെ പുനഃസംഘടന നിർത്തിവെക്കാൻ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടത്. പുനഃസംഘടനയിൽ എംപിമാർക്ക് പരാതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കമാൻഡ് ഇടപെടൽ നടത്തിയത്.
Most Read: യുക്രൈന് 50 മില്യൺ ഡോളർ പ്രതിരോധ സഹായം വാഗ്‌ദാനം ചെയ്‌ത് ഓസ്‌ട്രേലിയ