ബെംഗളൂരു: ഹിജാബ് നിരോധനത്തിന് എതിരെ സമർപ്പിച്ച ഹരജിയിൽ കർണാടക ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. വിഷയത്തിൽ ഇന്നലെയും രൂക്ഷമായ വാദമാണ് കോടതിയിൽ അരങ്ങേറിയത്. ഹിജാബ് ഇസ്‌ലാം മതത്തിലെ ഒഴിച്ചുകൂടാനാവാത്ത ആചാരമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. ഹിജാബ് നിരോധനം മത സ്വാതന്ത്ര്യത്തിൻമേല്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശം ലംഘിക്കുന്നില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ഹിജാബ് മതാചാരമല്ലെന്നും വിഷയത്തില്‍ സര്‍ക്കാരെടുത്ത തീരുമാനം ശരിയാണെന്നും അഡ്വ. ജനറല്‍ വാദിച്ചു. സ്‌കൂളുകളില്‍ ഹിജാബ് നിരോധിക്കുന്നതിലൂടെ മതപരമായ സ്വാതന്ത്ര്യത്തില്‍ ഇടപെടുകയല്ല മറിച്ച് മതേതരത്വം കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നായിരുന്നു അഡ്വക്കേറ്റ് ജനറലിന്റെ വാദം.
ഹിജാബ് നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലെ കോളേജ് വിദ്യാർഥിനികളാണ് ഹരജി നല്‍കിയിരിക്കുന്നത്. ദിവസങ്ങളായി ഹൈക്കോടതിയിൽ വിഷയത്തിൽ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട ഹരജിക്കാർ, ചികിൽസാ രീതി തീരുമാനിക്കുമ്പോഴേക്കും ആന ചെരിയുന്ന അവസ്‌ഥയാണ് ഉള്ളതെന്ന് ചൂണ്ടികാട്ടി.
എന്നാൽ, ഇടനിലക്കാരനെ പോലെ ഇടപെടാനാകില്ല എന്നായിരുന്നു ഹൈക്കോടതിയുടെ മറുപടി. ഭരണഘടനാപരമായ വിഷയങ്ങൾ സൂക്ഷ്‌മമായി പരിശോധിക്കാതിരിക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടികാട്ടിയിരുന്നു. തിടുക്കം കാട്ടുകയല്ല, എല്ലാ വശങ്ങളും പരിശോധിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ ഹൈക്കോടതി, കേസിലെ ഭരണഘടനാപരമായ വിഷയങ്ങളാണ് ഇപ്പോൾ പരിശോധിക്കുന്നതെന്നും വ്യക്‌തമാക്കിയിരുന്നു.
പ്രശ്‌ന പരിഹാരത്തിന് രണ്ട് വിഭാഗങ്ങളും തമ്മിലാണ് ശ്രമിക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭരണഘടനാപരമായ വിഷയങ്ങൾ പരിശോധിക്കാൻ ഉള്ളതിനാൽ വാദം തുടരുമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഹരജിയിൽ ഇന്ന് വിധിയുണ്ടാകുമോയെന്ന് കണ്ടറിയാം.
Most Read: ഇന്ത്യയിലെ ബിജെപി അംഗങ്ങളെ രാജ്യത്ത് പ്രവേശിപ്പിക്കരുത്; കുവൈറ്റ് എംപിമാർ