കോഴിക്കോട്: കര്‍ണാടകയിൽ ആരംഭിച്ച് രാജ്യമാകമാനം പടർന്നുപിടിക്കുന്ന ഹിജാബ് വിവാദം സംഘര്‍ഷങ്ങളിലേക്ക് വഴിമാറുന്ന അവസരത്തിൽ, സമാധാന കാംക്ഷികള്‍ ജാഗ്രതയോടെ ഒന്നിച്ചു നില്‍ക്കേണ്ട സന്ദര്‍ഭമാണിതെന്ന് ഉണർത്തി രാജ്യത്തെ പ്രമുഖ സുന്നിപ്രസ്‌ഥാനം.
‘രാജ്യത്ത് സമാധാനം കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വം ഭരണകൂടങ്ങള്‍ക്കാണ്. നിക്ഷിപ്‌ത താല്‍പര്യങ്ങൾക്കായി അതില്‍ വിട്ടുവീഴ്‌ച പാടില്ല.’ -സമസ്‌ത കേരള ജംഇയ്യതുല്‍ ഉലമ മുശാവറ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.
കര്‍ണാടകത്തിലെ ചില കോളേജുകളിൽ ആരംഭിച്ച ഹിജാബ് വിരുദ്ധ നീക്കം സമാധാന ഭംഗത്തിന് ഇടയാക്കിയിട്ടുണ്ട്. ഇക്കാലമത്രയും വകവെച്ചു കിട്ടിയിരുന്ന വസ്‌ത്ര സ്വാതന്ത്ര്യത്തെ പൊടുന്നനെ അപരവൽകരിച്ച് രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നത് ശരിയല്ല; മുശാവറ പ്രസ്‌താവനയിൽ വിശദീകരിച്ചു.
സമാധാന കാംക്ഷികള്‍ ജാഗ്രതയോടെ ഒന്നിച്ചു നില്‍ക്കേണ്ട സന്ദര്‍ഭമാണിത്. രാജ്യത്ത് എല്ലാറ്റിനും മുകളില്‍ നമ്മുടെ ഭരണഘടനയാണ്. ഭരണഘടന പൗരന് ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ ഹനിക്കാന്‍ പാടില്ല. പൗരന് വിശ്വാസ പ്രകാരമുള്ള വസ്‌ത്രം ധരിക്കാനുള്ള മൗലികാവകാശം നിലനില്‍ക്കണം. ദേശത്തിന്റെ നല്ല ഭാവിക്കായി മതഭേദമന്യേ എല്ലാവരും ഒന്നിച്ച് ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വം ഉയര്‍ത്തിപ്പിടിച്ചു മുന്നേറണം; മുശാവറ വിശദമാക്കി.
ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ മുശാവറ ഉൽഘാടനം ചെയ്‌തു. സയ്യിദ് അലി ബാഫഖി, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, പിടി കുഞ്ഞമ്മു മുസ്‌ലിയാര്‍ കോട്ടൂര്‍, പൊൻമള അബ്‌ദുൽ ഖാദിര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എപി മുഹമ്മദ് മുസ്‌ലിയാര്‍ സ്വാഗതവും പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി നന്ദിയും പറഞ്ഞു.
Most Read: നീതി പ്രതീക്ഷിക്കുന്നില്ല; ആശിഷ് മിശ്രയുടെ ജാമ്യത്തിൽ പ്രതികരണവുമായി കർഷകർ