ലഖ്‌നൗ: കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനും ലഖിംപൂർ ഖേരി കൊലക്കേസിലെ പ്രതിയുമായ ആശിഷ് മിശ്രക്ക് ജാമ്യം ലഭിച്ചതിൽ നിരാശ രേഖപ്പെടുത്തി തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ട കർഷകർ. ഇത്രയും പെട്ടെന്ന് ജാമ്യം ലഭിക്കുന്നത് നല്ല ലക്ഷണമല്ലെന്ന് ആശിഷ് മിശ്രയുടെ കാർ ഇടിച്ച് കൊല്ലപ്പെട്ട 19കാരനായ ഗുർവീന്ദർ സിങ്ങിന്റെ പിതാവ് സുഖ്‌വീന്ദർ സിംഗ് പറഞ്ഞു.
“നേരത്തെയും ഈ സർക്കാരിൽ ഞങ്ങൾക്ക് പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴും ഞങ്ങൾക്ക് പ്രതീക്ഷയില്ല… അജയ് മിശ്രയെ ഇപ്പോഴും നീക്കം ചെയ്‌തിട്ടില്ല,”- അദ്ദേഹം പറഞ്ഞു. “മോദി ജി അവിടെ ഇരുന്ന് ഒന്നിനുപുറകെ ഒന്നായി രാഷ്‌ട്രീയ വാഗ്‌ദാനങ്ങൾ നൽകുന്നു. എന്നാൽ അദ്ദേഹത്തിന് സ്വന്തം മന്ത്രിയെ നീക്കം ചെയ്യാൻ പോലും കഴിയില്ല,”- സുഖ്‌വീന്ദർ സിംഗ് കൂട്ടിച്ചേർത്തു.
അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് ലഖിംപൂർ ഖേരി സംഘർഷത്തെ തുടർന്ന് അറസ്‌റ്റിലായ ആശിഷ് മിശ്രക്ക് ജാമ്യം അനുവദിച്ചത്. ലഖിംപൂർ ഖേരിയിൽ പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് കാറുകൾ ഇടിച്ചുകയറ്റി കൊല നടത്തിയ സംഭവത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ അറസ്‌റ്റ് ചെയ്‌തത്.
കഴിഞ്ഞ ഒക്‌ടോബർ 9ആം തീയതിയാണ് സംഭവം നടന്നത്. അജയ് മിശ്രയുടെയും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെയും സന്ദർശനത്തിനെതിരെ കർഷകർ നടത്തിയ പ്രതിഷേധത്തിന് ഇടയിലേക്കാണ് കാറുകൾ ഇടിച്ചുകയറി കൊലപാതകം നടത്തിയത്. കാർഷിക നിയമങ്ങൾക്കെതിരായ സമരം ഒരു വർഷം കഴിഞ്ഞിട്ടും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് കർഷകർ പ്രതിഷേധം നടത്തിയത്.
Most Read: മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തീയതികൾ പുനഃക്രമീകരിച്ചു