ന്യൂഡെൽഹി: ഹിജാബ് നിരോധനത്തിനെതിരായ ഹരജികളിൽ അടിയന്തര വാദം കേൾക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രീം കോടതി. ഹോളി അവധിക്ക് ശേഷം ഹരജികളിൽ വാദം കേൾക്കാമെന്ന് കോടതി അറിയിച്ചു. വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ മതവേഷങ്ങൾ വിലക്കിയ കർണാടക സർക്കാരിന്റെ ഉത്തരവ് ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്നലെ ശരിവെച്ചിരുന്നു. ഹിജാബ് എന്നത് ഇസ്‌ലാമിൽ അനിവാര്യമായ ഒന്നല്ലെന്നാണ് കോടതി വിധിയിൽ വ്യക്‌തമാക്കിയത്.
11 ദിവസം വാദം കേട്ട ശേഷമാണ് ഹൈക്കോടതിയുടെ വിശാല ബെഞ്ച് വിധി പുറപ്പെടുവിച്ചത്. മതവേഷം വിലക്കിയ കർണാടക സർക്കാർ ഉത്തരവിൽ മൗലികാവകാശം ലംഘിക്കുന്ന ഒന്നും കണ്ടെത്താനായില്ല. യൂണിഫോം നിർബന്ധമാക്കൽ മൗലികാവകാശ ലംഘനമല്ലെന്നും കോടതി നിരീക്ഷിച്ചു. ഈ വിലയിരുത്തലുകളുടെ അടിസ്‌ഥാനത്തിൽ കർണാടക സർക്കാർ ഉത്തരവിനെതിരായ ഹരജികൾ എല്ലാം കോടതി തള്ളുകയായിരുന്നു. മുസ്‌ലിം സംഘടനകൾ ഒഴികെ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ഉത്തരവിനെ അനുകൂലിച്ചു.
സംഘർഷ സാധ്യത കണക്കിലെടുത്ത് ബെംഗളൂരുവിലടക്കം കർണാടകയിലെ വിവിധയിടങ്ങളിൽ നിരോധനാജ്‌ഞ തുടരുകയാണ്. വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് സമീപം കൂട്ടം കൂടുന്നതിന് വിലക്ക് ഏർപ്പെടുത്തി. അതേസമയം, ഹിജാബ് അനുവദിച്ചില്ലെങ്കിൽ പഠനം അവസാനിപ്പിക്കുമെന്ന നിലപാടിലാണ് വിദ്യാർഥികൾ.
Most Read: ഫോണില്‍ നിന്ന് കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങള്‍; ഹൈക്കോടതിയില്‍ ദിലീപ്