ന്യൂഡെൽഹി: അസമിലെ അടുത്ത മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ എത്തിയേക്കുമെന്ന് സൂചന. ഇന്ന് ഗുവഹട്ടിയിൽ നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിനു ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. അസമിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്‌ചയോളം നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷമാണ് അടുത്ത മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ബിജെപി നേതൃത്വത്തിന് ധാരണയിലെത്താനായത്.
മുൻ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, ഹിമന്ത ബിശ്വ ശർമ എന്നീ നേതാക്കളുമായി, ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ, ആഭ്യന്തരമന്ത്രി അമിത് ഷാ, ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് എന്നിവർ പലതവണ ചർച്ചകൾ നടത്തി. തുടർന്നാണ് ഹിമന്ത ബിശ്വ ശർമക്ക് നറുക്ക് വീണത്.
സർബാനന്ദ സോനേവാളിന്റെ മികച്ച ഭരണമാണ് തുടർ ഭരണത്തിലേക്ക് എത്തിച്ചത് എങ്കിലും, 60 നിയുക്‌ത എംഎൽഎമാരിൽ നാൽപ്പതിലേറെപ്പേരും മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് ഹിമന്തയെയാണ് പിന്തുണച്ചത് എന്നാണ് റിപ്പോർട്. ഇക്കാര്യം കണക്കിലെടുത്താണ് കേന്ദ്രനേതൃത്വം ഹിമന്തയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത്. ഇന്ന് നടക്കുന്ന സർവകകഷി യോഗത്തിൽ തീരുമാനം പ്രഖ്യാപിച്ചേക്കും.
Read also: രാജ്യത്ത് കോവിഡ് വാക്‌സിൻ സൗജന്യമാക്കണം; എസ്എഫ്ഐ സുപ്രീം കോടതിയിൽ