ന്യൂഡെല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നൽകണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച് വിദ്യാർഥി സംഘടനയായ എസ്എഫ്ഐ. വ്യക്‌തിഗത ആവശ്യത്തിനായി ഉപയോഗിക്കുന്ന ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ ജിഎസ്‌ടി പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും എസ്എഫ്ഐ നല്‍കിയ ഹരജിയില്‍ ആവശ്യപ്പെടുന്നു.
മഹാമാരി കാലത്ത് അവശ്യസാധനങ്ങളും സേവനങ്ങളും വിതരണം ചെയ്യുന്നത് സംബന്ധിച്ച് സുപ്രീം കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് എസ്എഫ്ഐ ജനറല്‍ സെക്രട്ടറി മയൂഖ് ബിശ്വാസ് ആണ് കോടതിയെ സമീപിച്ചത്. കേന്ദ്ര സർക്കാർ വാക്‌സിൻ വിതരണം സൗജന്യമാക്കിയാൽ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആളുകള്‍ക്കുള്‍പ്പെടെ സഹായകരമായിരിക്കും. രാജ്യത്ത് കോവിഡ് വ്യാപനം കുറയ്‌ക്കാനും ഈ നടപടി സഹായിക്കുമെന്നും ഹരജിയില്‍ പറയുന്നു.
ഇന്ത്യയില്‍ ഓക്‌സിജന്‍ ക്ഷാമം നിലനിൽക്കുമ്പോഴും മറ്റു രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ക്ക് ഏർപ്പെടുത്തിയ നികുതി കുറയ്‌ക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ ഓക്‌സിജനും വാക്‌സിനും എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ ലഭ്യമാകാൻ കോടതി ഇടപെടേണ്ടത് അത്യാവശ്യമാണെന്നും എസ്എഫ്ഐ പറയുന്നു.
1970ലെ പേറ്റന്റ് നിയമത്തിലെ ഭേദഗതികള്‍ മുന്‍ നിര്‍ത്തി, സെറം ഇന്‍സ്‍റ്റിറ്റ്യൂട്ടിനെയും ഭാരത് ബയോടെകിനെയും പോലെ മറ്റു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്കും വാക്‌സിന്‍ ഉൽപ്പാദിപ്പിക്കാനുള്ള അനുമതി നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. എങ്കിൽ വാക്‌സിൻ ക്ഷാമം ഒരു പരിധി വരെ കുറയ്‌ക്കാമെന്നും എസ്എഫ്ഐ ചൂണ്ടിക്കാട്ടുന്നു.