ചെങ്ങന്നൂർ: സംസ്‌ഥാനത്ത് വീണ്ടും ഹണി ട്രാപ്പിലൂടെ വൻ തട്ടിപ്പ്. ചേർത്തല തുറവൂർ സ്വദേശിയായ യുവാവിന്റെ സ്വർണവും പണവും കവർന്ന സംഭവത്തിലെ പ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ചെങ്ങന്നൂർ മുളക്കുഴ സ്വദേശിയായ രാഖിയെയും ഭർത്താവ് രതീഷിനെയും ഇന്ന് പുലർച്ചെ കന്യാകുമാരിയിൽ നിന്നാണ് പോലീസ് പിടികൂടിയത്.
മാർച്ച് 18 വ്യാഴാഴ്‌ചയാണ് തട്ടിപ്പ് നടന്നത്. ശാരദ എന്ന പേരിൽ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കിയാണ് ദമ്പതികൾ യുവാവിനെ കുടുക്കിയത്. ഒന്നര മാസമായി ഫേസ്ബുക്കിലൂടെയുള്ള പരിചയത്തിന്റെ പുറത്താണ് തുറവൂർ സ്വദേശിയായ വിവേക് എന്ന യുവാവിനെ രാഖി ചെങ്ങന്നൂരിലേക്ക് വിളിച്ച് വരുത്തിയത്.
അമ്മ ആശുപത്രിയിലാണെന്നും സഹായിക്കണമെന്നും രാഖി പറഞ്ഞതിനെ തുടർന്നാണ് വിവേക് ചെങ്ങന്നൂരിൽ എത്തിയത്. തുടർന്ന്, രാഖിയുടെ ആവശ്യ പ്രകാരം ഒരു ആശുപത്രിക്ക് തൊട്ടടുത്തുള്ള ലോഡ്‌ജിൽ മുറിയെടുത്തു. ശേഷം വിവേകിന് ബിയറിൽ മയക്കുമരുന്ന് ചേർത്ത് ബോധം കെടുത്തുകയുമായിരുന്നു. പിറ്റേന്ന് രാവിലെ ബോധം തെളിഞ്ഞപ്പോഴാണ് വിവേകിന് തട്ടിപ്പ് മനസിലായത്. ഇയാളുടെ അഞ്ചര പവന്റെ ആഭരണങ്ങളും മൊബൈൽ ഫോണും പ്രതി കവർന്നിരുന്നു.
തുടർന്ന് കന്യാകുമാരിയിലേക്ക് കടന്ന പ്രതികളെ വിവേകിന്റെ പരാതിയുടെ അടിസ്‌ഥാനത്തിൽ പോലീസ് പിടികൂടുകയായിരുന്നു. വ്യാജ ഫേസ്ബുക്ക് ഐഡിയിലൂടെ ഇവർ പലരുമായും ബന്ധം സ്‌ഥാപിച്ചിരുന്നു. ഇന്ന് ഉച്ചയോടെ പ്രതികളെ കോടതിയിൽ ഹാജരാക്കും.
Also Read: തലശ്ശേരിയിൽ ബിജെപി സ്‌ഥാനാർഥിയുടെ പത്രിക തള്ളിയ സംഭവം; പിഴവിൽ അസ്വാഭാവികത; കെകെ ശൈലജ