പാലക്കാട്: തലശ്ശേരിയിലെ ബിജെപി സ്‌ഥാനാർഥിയുടെ പത്രിക തള്ളിയതിൽ പ്രതികരണവുമായി മന്ത്രി കെകെ ശൈലജ. പലവട്ടം പരിശോധിച്ചാണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നത്. അതിൽ ഇത്തരം തെറ്റ് കടന്നു കൂടുന്നതിൽ അസ്വാഭാവികതയുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതിന് പിന്നിൽ ‘കോലീബി’ ഗൂഢാലോചന ഉണ്ടെന്ന് സംശയിക്കുന്നതായും മന്ത്രി പാലക്കാട്ട് പറഞ്ഞു.
ഒരിക്കലും ശരിയാകരുതെന്ന് കരുതി പത്രിക സമർപ്പിച്ചതായി തോന്നുന്നു. മുമ്പും കോൺഗ്രസും ബിജെപിയും ഒത്ത് ചേർന്ന് വോട്ട് ചെയ്‌തതായി കേട്ടിട്ടുള്ള സ്‌ഥലമാണിത്. യുഡിഎഫ് പ്രകടന പത്രിക ഗിമ്മിക്കാണെന്നും മന്ത്രി പറഞ്ഞു.
യുഡിഎഫ് അധികാരത്തിൽ ഇരുന്ന സമയത്തെ സംസ്‌ഥാനത്തുള്ള ആശുപത്രികളുടെ സ്‌ഥിതി എല്ലാവർക്കും അറിയാവുന്നതാണ്. ഇടത് സർക്കാർ ആശുപത്രികളെ രോഗി സൗഹൃദമാക്കിയെന്നും കുടുംബാരോഗ്യ കേന്ദ്രങ്ങളടക്കം ആധുനികവൽക്കരിച്ചു എന്നും മന്ത്രി അവകാശപ്പെട്ടു.
സംസ്‌ഥാനത്ത് വനിതാ മുഖ്യമന്ത്രി വരുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മന്ത്രിയുടെ പ്രതികരണം ഇങ്ങനെ; “സാഹചര്യത്തിന്റെ ആവശ്യകതക്ക് അനുസരിച്ചാണ് വനിതാ മുഖ്യമന്ത്രി എന്ന ആവശ്യം ഉയരേണ്ടത്. കഴിഞ്ഞ അഞ്ച് വര്‍ഷം നയിച്ച പിണറായി, കേരളത്തിന് വളരെ ആവശ്യമാണ്. ഇപ്പോൾ കേരളത്തിൽ മറ്റെന്തെങ്കിലും ഒരാവശ്യത്തിന് പ്രസക്‌തിയില്ല. പിണറായിയുടെ സർക്കാർ വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു.”
Also Read: പത്രിക തള്ളിയതിന് എതിരെ ബിജെപി കോടതിയിൽ; ഹരജിയിൽ നിർണായക വിധി ഇന്ന്