കൊച്ചി: മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസന്‍ ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് വീണ് വീട്ടുജോലിക്കാരി മരിച്ച സംഭവത്തിൽ ഫ്ളാറ്റ് ഉടമക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ്. ഫ്‌ളാറ്റ് ഉടമ അഡ്വ. ഇംതിയാസും കുടുംബവും ഒളിവിലാണെന്നാണ് കൊച്ചി സെൻട്രൽ പോലീസ് പറയുന്നത്. മരിച്ച വീട്ടുജോലിക്കാരി കുമാരിയുടെ പോസ്‌റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷം ഇംതിയാസിനെതിരെ കൂടുതൽ വകുപ്പുകൾ ചേർത്ത് കേസെടുക്കും.
ഇയാളെ അന്വേഷിച്ച് എറണാകുളം സെൻട്രൽ പോലീസ് ഫ്ളാറ്റിൽ എത്തിയിരുന്നു. എന്നാൽ രണ്ടു ദിവസമായി ഇവിടെ എത്തിയിട്ടില്ലെന്നാണ് സെക്യൂരിറ്റി ജീവനക്കാരിൽ നിന്ന് പോലീസിന് അറിയാനായത്. ഇയാളുടെ അഭിഭാഷകനെ പോലീസ് ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. ഇതിനിടെ മുൻകൂർ ജാമ്യത്തിനുളള സാധ്യതകളും അഭിഭാഷകൻ തേടുന്നതായി സൂചനയുണ്ട്.
ഞായറാഴ്‌ചയാണ് ഫ്‌ളാറ്റിന്റെ ആറാം നിലയിൽനിന്ന് വീണ സേലം സ്വദേശിനി കുമാരി(55) മരിച്ചത്. ഈ മാസം 5ന് രാവിലെ ഏഴിനാണ് ഇവര്‍ വീണത്. ആറാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് സാരി കൂട്ടിക്കെട്ടി പുറത്തേക്ക് ഊര്‍ന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അപകടമുണ്ടായെന്നാണ് പോലീസിന്റെ നിഗമനം. ഫ്‌ളാറ്റിന് താഴെയുള്ള കാര്‍ പോര്‍ച്ചിനു മുകളില്‍ വീണ് പരുക്കേറ്റ് കിടക്കുന്ന നിലയിലായിരുന്നു കുമാരിയെ കണ്ടെത്തിയിരുന്നത്.
തലക്ക് ഗുരുതര പരിക്കേറ്റ ഇവര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ഇന്നലെ പുലർച്ചെയോടെ മരണത്തിന് കീഴടങ്ങി. ചികിൽസയിലിരിക്കെ നടത്തിയ പരിശോധനയിൽ ഇവർക്ക് കോവിഡും സ്‌ഥിരീകരിച്ചിരുന്നു.
Also Read: ഇസ്രോ ചാരക്കേസ്; ഗൂഢാലോചന അന്വേഷിക്കുന്ന സമിതി തെളിവെടുപ്പ് തുടങ്ങി