കൊച്ചി: വീട്ടുജോലിക്കാരി ഫ്ളാറ്റില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ അറസ്‌റ്റിലായ ഫ്ളാറ്റുടമ അഡ്വ. ഇംതിയാസ് അഹമ്മദിനെ ജാമ്യത്തില്‍ വിട്ടയച്ചു. പോലീസിന് മുന്നില്‍ ഇന്ന് ഹാജരായപ്പോഴാണ് ഇംതിയാസിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്.
അതേസമയം താന്‍ നിരപരാധിയാണെന്ന് ഇംതിയാസ് അഹമ്മദ് പറഞ്ഞു. നിയമത്തില്‍ വിശ്വാസമുണ്ടെന്നും ഇംതിയാസ് വ്യക്‌തമാക്കി.
തമിഴ്‌നാട് സ്വദേശിനി കുമാരി കൊച്ചി മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്ളാറ്റില്‍ നിന്ന് രക്ഷപെടുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു. ഫ്‌ളാറ്റിലെ ആറാം നിലയില്‍ നിന്ന് സാരിയില്‍ ഊര്‍ന്നിറങ്ങവേയാണ് അപകടമുണ്ടായത്. വീഴ്‌ചയില്‍ ഗുരുതരമായി പരുക്കേറ്റ കുമാരി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെ നാലാം ദിവസമാണ് മരണപ്പെട്ടത്.
പിന്നാലെ ഇംതിയാസ് അഹമ്മദ് ഒളിവില്‍ പോയിരുന്നു. വീട്ടുജോലിക്കാരിയെ അന്യായമായി തടഞ്ഞുവെച്ചു എന്ന കുറ്റമാണ് അഭിഭാഷകനെതിരെ ചുമത്തിയിരിക്കുന്നത്. മാത്രമല്ല കുമാരിയെ വീട്ടില്‍ പോകാന്‍ അനുവദിക്കാതെ ഇംതിയാസ് ഫ്‌ളാറ്റില്‍ പൂട്ടിയിട്ടതാണ് മരണം സംഭവിക്കാന്‍ കാരണമെന്ന് കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസനും പോലീസിന് മൊഴി നല്‍കിയിരുന്നു. കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ശ്രീനിവാസന്‍ ആരോപിച്ചിരുന്നു.
Read Also: രജനികാന്ത് ഒരിക്കലും ബിജെപിയെ പിന്തുണക്കില്ല; തീരുമാനത്തിൽ സന്തോഷമെന്ന് ചിദംബരം