ന്യൂഡെൽഹി: പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് നടന്‍ രജനികാന്ത് പിന്‍മാറിയതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പി ചിദംബരം. രജനികാന്തിന്റെ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും രാഷ്‌ട്രീയത്തിലേക്ക് വന്നാലും അദ്ദേഹം ഒരിക്കലും ബിജെപിയെ പിന്തുണക്കില്ലെന്നും ചിദംബരം പറഞ്ഞു.
“രജനികാന്തിന്റെ ഈ തീരുമാനത്തില്‍ എനിക്ക് സന്തോഷമുണ്ട്. വര്‍ഷങ്ങളുടെ പഴക്കമുണ്ട് ഞങ്ങളുടെ സുഹൃദ് ബന്ധത്തിന്. രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങരുതെന്ന് മുമ്പ് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഒരിക്കലും ബിജെപിയെ പിന്തുണക്കില്ല. ബിജെപിയുടെ പ്രത്യയശാസ്‌ത്രത്തിന് എതിരെ നില്‍ക്കുന്ന പാര്‍ട്ടി തത്വങ്ങളില്‍ വിശ്വസിക്കുന്നയാളാണ് അദ്ദേഹം. രജനി ഒരു ഹിന്ദുമത വിശ്വാസിയാണ്. അദ്ദേഹത്തിന്റെ ആരാധകരില്‍ ഭൂരിഭാഗം പേരും ദളിത്, ഒബിസി, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. ഇന്ത്യയിലെ പിന്നാക്ക വിഭാഗങ്ങളുടെ സ്‌ഥിതി നന്നായി അറിയുന്നയാളാണ് അദ്ദേഹം”- ചിദംബരം പറഞ്ഞു.
ചൊവ്വാഴ്‌ചയാണ് രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപനത്തിൽ നിന്ന് രജനികാന്ത് പിൻമാറിയത്. ആരോഗ്യ പ്രശ്‌നങ്ങളാണ് പിന്‍മാറ്റത്തിന് കാരണമെന്നാണ് വിശദീകരണം. പിന്‍മാറ്റം കടുത്ത നിരാശയോടെയാണെന്നും വാര്‍ത്താക്കുറിപ്പില്‍ രജനികാന്ത് പറയുന്നു. തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ ഇറങ്ങാതെ ജനങ്ങളെ സേവിക്കുമെന്നും ഇത്തരമൊരു തീരുമാനം എടുത്തതിൽ തന്നോട് ക്ഷമിക്കണമെന്നും രജനി വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.
Also Read: കോവിഡ് വാക്‌സിനേഷന്‍ ഡ്രൈ റണ്‍ വിജയകരം; കേന്ദ്ര ആരോഗ്യ മന്ത്രാലയം