അബുദാബി: വീണ്ടും അബുദാബി ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണം. ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണ ശ്രമം സൈന്യം തടഞ്ഞു. ഹൂതികൾ തൊടുത്ത രണ്ട് ബാലിസ്‌റ്റിക് മിസൈലുകള്‍ നശിപ്പിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
തകര്‍ത്ത ബാലിസ്‌റ്റിക് മിസൈലുകളുടെ അവശിഷ്‌ടങ്ങള്‍ അബുദാബിയുടെ ആളില്ലാത്ത പ്രദേശങ്ങളില്‍ പതിച്ചതിനാല്‍ ആക്രമണത്തില്‍ ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്ന് മന്ത്രാലയം വ്യക്‌തമാക്കി. ഏത് ഭീഷണിയും നേരിടാൻ രാജ്യം സജ്‌ജമാണെന്നും യുഎഇയെ സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പ്രതിയോധ മന്ത്രാലയം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആഴ്‌ച ഹൂത്തികള്‍ അബുദാബിക്ക് നേരെ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആക്രമണം.
അബുദാബിയിലുണ്ടായ ആക്രമണത്തെ അറബ് ലീഗ് ശക്‌തമായി അപലപിച്ചു. ഹൂതികളെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്നും അറബ് ലീഗ് ആവശ്യപ്പെട്ടു. ആക്രമണത്തിന്റെ പശ്‌ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത അടയന്തര യോഗത്തിലാണ് അറബ് രാജ്യങ്ങളുടെ കൂട്ടായ്‌മ ആവശ്യം ഉന്നയിച്ചത്.
ആക്രമണം അന്താരാഷ്‌ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും സിവിലയന്‍ കേന്ദ്രങ്ങള്‍ക്കും എണ്ണ വിതരണ ശൃംഖലക്കും സാമ്പത്തിക സുസ്‌ഥിരതക്കും വെല്ലുവിളിയാണെന്നും ഈജിപ്‌റ്റിലെ കെയ്‌റോയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.
Also Read: സർക്കാർ ജീവനക്കാർ വാട്‍സ്‌ആപ്, ടെലിഗ്രാം ആപ്പുകൾ ഉപയോഗിക്കരുത്; കേന്ദ്രനിർദ്ദേശം