ന്യൂഡെൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡെൽഹി. കോവിഡ് കേസുകൾ അനുദിനം വർധിച്ചു വരുമ്പോഴും സംസ്‌ഥാനത്ത് വാക്‌സിനേഷൻ മുടങ്ങുകയാണ്. രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനുള്ള പ്രധാന മാർഗമാണ് വാക്‌സിനേഷൻ. സംസ്‌ഥാനത്തിന്റെ പക്കൽ യുവാക്കൾക്ക് വേണ്ടിയുള്ള വാക്‌സിൻ സ്‌റ്റോക്ക് തീർന്നിരിക്കുകയാണ്. കൂടുതൽ ഡോസുകൾ ജൂൺ 10ന് മുൻപ് എത്തുമെന്ന് കേന്ദ്രം അറിയിച്ചെങ്കിലും പ്രതീക്ഷയില്ലെന്നാണ് ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ പറയുന്നത്. വാക്‌സിൻ ദൗർലഭ്യത്തെ തുടർന്ന് 18 മുതൽ 44 വയസുവരെയുള്ളവരുടെ കുത്തിവെയ്‌പ്പ് കഴിഞ്ഞ ആഴ്‌ച മുതൽ ഡെൽഹി നിർത്തിവെച്ചിരിക്കുകയാണ്.
കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ വിതരണ സമ്പ്രദായത്തെ കുറ്റപ്പെടുത്തിയ സിസോഡിയ സംസ്‌ഥാനങ്ങൾക്ക് നൽകാൻ കേന്ദ്രത്തിന്റെ കയ്യിൽ വാക്‌സിൻ ഇല്ലെങ്കിൽ എങ്ങനെയാണു സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ ലഭിക്കുന്നതെന്നും ചോദിച്ചു. കേന്ദ്രം ഇതിന് വ്യക്‌തമായ മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്‌ഥാനത്തെ 18- 44 പ്രായപരിധിയിലുള്ള പൗരൻമാർക്ക് വാക്‌സിൻ ജൂണിൽ ലഭ്യമാകുമെന്നാണ് കേന്ദ്രം അറിയിച്ചിരുന്നത്. എന്നാൽ, ഇക്കാര്യത്തിൽ യാതൊരു പ്രതീക്ഷയും സർക്കാരിനില്ല. ജൂൺ 10ന് മുൻപ് ഡെൽഹിയിൽ കൂടുതൽ ഡോസുകൾ എത്തില്ല- സിസോഡിയ മാദ്ധ്യമങ്ങളോട് പറഞ്ഞു.
18 മുതൽ 44 വയസുവരെ പ്രായമുള്ള 92 ലക്ഷം ഗുണഭോക്‌താക്കൾക്ക് ഈ മാസം 5.5 ലക്ഷം ഡോസ് വാക്‌സിൻ കേന്ദ്രം നൽകുമെന്നാണ് പ്രതീക്ഷ. ഈ വിഭാഗത്തിൽ 1.84 കോടി ഡോസാണ് ആവശ്യമുള്ളത്. ഏപ്രിലിൽ 4.5 ലക്ഷം ഡോസും മെയ് മാസത്തിൽ 3.67 ലക്ഷം ഡോസും മാത്രമാണ് കേന്ദ്രം നൽകിയത്. 8.17 ലക്ഷം ഡോസുകൾ നിർമാതാക്കളിൽ നിന്ന് സംസ്‌ഥാന സർക്കാർ നേരിട്ട് ശേഖരിച്ചുവെന്നും മന്ത്രി വ്യക്‌തമാക്കി.
45 വയസിന് മുകളിൽ പ്രായമുള്ളവർക്കും കോവിഡ് മുൻനിര പോരാളികൾക്കും 47.44 ലക്ഷം ഡോസുകൾ വരെ കേന്ദ്രത്തിൽ നിന്ന് നൽകിയിട്ടുണ്ട്. ഇതിൽ 44.76 ലക്ഷം ഡോസ് വിതരണം ചെയ്‌തു കഴിഞ്ഞെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ ഡെൽഹിയിൽ 956 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. പ്രതിദിന കേസുകൾ കുറയുന്നുണ്ടെങ്കിലും പൂർണമായും രോഗവ്യാപന പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സംസ്‌ഥാനത്തിന് കഴിഞ്ഞിട്ടില്ല. വാക്‌സിൻ വിതരണം ഫലപ്രദമായി നടക്കുകയാണെങ്കിൽ പ്രതിദിന കോവിഡ് കേസുകൾ ഗണ്യമായി കുറയുമെന്നാണ് സർക്കാർ പറയുന്നത്.
Also Read: ജോലിക്ക് എത്തിയില്ല; ദളിത് യുവാവിന്റെ ഗർഭിണിയായ ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച് ഭൂവുടമ