ഭോപ്പാൽ: ജോലിക്ക് വരാൻ വിസമ്മതിച്ച ദളിത് യുവാവിന്റെ ഭാര്യയെ ക്രൂരപീഡനത്തിന് ഇരയാക്കി ഭൂവുടമ. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലാണ് സംഭവം. അഞ്ച് മാസം ഗർഭിണിയായ യുവതിക്കാണ് ക്രൂരത നേരിടേണ്ടി വന്നത്. യുവതിയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ദളിത് യുവാവിന്റെ അമ്മയ്‌ക്കും ഭൂവുടമയുടെ മർദ്ദനം ഏൽക്കേണ്ടി വന്നു.
ഛത്തർപൂർ ജില്ലയിലെ ബണ്ടാർഗഡ് ഗ്രാമത്തിൽ കൂലിവേല ചെയ്‌ത് ജീവിക്കുകയായിരുന്നു യുവാവ്. കഴിഞ്ഞ ദിവസം തോട്ടത്തിലെ പണിക്ക് വിളിച്ചപ്പോൾ യുവാവ് ചെല്ലാതിരുന്നതാണ് ഭൂവുടമയെ പ്രകോപിപ്പിച്ചത്. പണിക്ക് ചെന്നില്ലെങ്കിൽ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയെങ്കിലും പോകാൻ യുവാവ് കൂട്ടാക്കിയില്ല. തുടർന്നാണ് ഇയാളുടെ വീട്ടിൽ അതിക്രമിച്ച് കയറി ഭൂവുടമ അഞ്ച് മാസം ഗർഭിണിയായ യുവതിയെ മർദ്ദിച്ചത്. ക്രൂരമായി ആക്രമിച്ചതിന് ശേഷം ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.
യുവതി പോലീസിൽ പരാതിപ്പെടാനിരിക്കെ ഇവരുടെ വീടിന് മുന്നിൽ ഗുണ്ടകളെ കാവലിന് നിർത്തി ഭൂവുടമ സ്‌ഥലം വിടുകയും ചെയ്‌തു. എന്നാൽ, സംഭവത്തെ കുറിച്ച് വിവരം ലഭിച്ച രാജ്‌നഗർ പോലീസ് യുവതിയെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നു. ഇവരുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ ഭൂവുടമയായ ഹർദേശ് എന്ന ഹണി പട്ടേലിനെതിരെ പോലീസ് കേസെടുത്തു. ഇയാളുടെ കൂട്ടാളികളായ ആകാശ് പട്ടേൽ, വിനോദ് പട്ടേൽ എന്നിവരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമത്തിനും ബലാൽസംഗത്തിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
Also Read: സഹോദരിയെ കൊന്നതിന് പ്രതികാരം; രാജസ്‌ഥാനിൽ ഡോക്‌ടർ ദമ്പതികളെ വെടിവെച്ച് കൊലപ്പെടുത്തി