പട്യാല: 2003ലെ മനുഷ്യക്കടത്ത് കേസിൽ പഞ്ചാബി ഗായകൻ ദലേർ മെഹന്ദിക്ക് പട്യാല കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. ഗായകസംഘത്തിലെ അംഗങ്ങളെന്ന വ്യാജേന വിദേശത്തേക്ക് ആളുകളെ എത്തിച്ച സംഭവത്തിലാണ് പാട്യാല കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഗായകന്റെ അപ്പീൽ തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. അദ്ദേഹത്തെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
ദലേർ മെഹന്ദിയും സഹോദരൻ ഷംഷേർ സിങ്ങും ‘ട്രൂപ്പ്’ വഴി അനധികൃതമായി ആളുകളെ വിദേശത്തേക്ക് അയക്കാൻ പണം കൈപ്പറ്റിയെന്നാണ് ആരോപണം. ഇന്ത്യൻ പാസ്‌പോർട്ട് നിയമത്തിനുപുറമെ മനുഷ്യക്കടത്ത്, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. 2018ൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് ഇരുവർക്കും രണ്ട് വർഷത്തെ തടവ് ശിക്ഷ ലഭിച്ചെങ്കിലും ജാമ്യത്തിൽ പുറത്തിറങ്ങി അപ്പീലുകൾ നൽകുകയായിരുന്നു.
അഡീഷണൽ ഡിസ്‌ട്രിക്‌ട് ആൻഡ് സെഷൻസ് ജഡ്‌ജി എച്ച്എസ് ഗ്രെവാളാണ് ദലേർ മെഹന്ദിയുടെ അപ്പീൽ തള്ളിയത്. പ്രൊബേഷനിൽ വിട്ടയക്കണമെന്ന അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയും തള്ളിയതിനാൽ ദലേർ മെഹന്ദിയെ പട്യാല ജയിലിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. അതേസമയം അദ്ദേഹത്തിന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ പോകാനുള്ള അവസരവുമുണ്ട്.
1998, 1999 വർഷങ്ങളിൽ മെഹന്ദി സഹോദരൻമാർ രണ്ട് ട്രൂപ്പുകളെ യുഎസിലേക്ക് കൊണ്ടുപോയിരുന്നു. ഈ സമയത്ത് 10 പേരെ ഗ്രൂപ്പ് അംഗങ്ങളായി കാണിച്ച് അവരെ കുടിയേറാൻ സഹായിക്കുക ആയിരുന്നുവെന്ന് ആരോപിച്ച് പട്യാല സദർ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്യുകയായിരുന്നു. ബക്ഷീഷ് സിംഗ് എന്ന വ്യക്‌തിയുടെ പരാതിയിലെടുത്ത ഈ എഫ്‌ഐആറിന് ശേഷം മെഹന്ദി സഹോദരങ്ങൾക്ക് എതിരെ റിപ്പോർട്ടുകൾ പ്രകാരം 35 പരാതികൾ കൂടി ഉയർന്നിരുന്നു.
മൂന്ന് വർഷങ്ങൾക്കുശേഷം ദലേർ മെഹന്ദി കുറ്റക്കാരനല്ലെന്ന് ലോക്കൽ പോലീസ് കോടതിയിൽ റിപ്പോർട് നൽകി. എന്നാൽ ഇദ്ദേഹത്തിന് എതിരെ വിശദമായ തുടരന്വേഷണം നടത്താൻ മതിയായ തെളിവുകളുണ്ടെന്ന് പറഞ്ഞ് കോടതി ഈ റിപ്പോർട് തള്ളുകയായിരുന്നു. കേസിൽ ശിക്ഷ വിധിക്കാൻ 12 വർഷം കൂടി വേണ്ടി വന്നു. പിന്നെയും നാല് വർഷങ്ങൾകൂടി എടുത്താണ് ഇപ്പോൾ ദലേർ മെഹന്ദിയുടെ അപ്പീൽ തള്ളിയത്.
Most Read: ‘ഒരു വാക്കും നിരോധിച്ചിട്ടില്ല’; വിമർശനങ്ങൾക്കിടെ ലോക്‌സഭാ സ്‌പീക്കർ